മെൽബൺ: ബോർഡർ ഗവാസ്ക്കർ ട്രോഫി നാലാം ടെസ്റ്റിൽ ഓസീസിനെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയും സംഘവും. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് 311 റൺസിന് 6 വിക്കറ്റ് നഷ്ടമായി. ഇന്ത‍്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസിനെ പിടിച്ചുകെട്ടിയത്. ആദ‍്യ 53 ഓവർ പിന്നിടുമ്പോൾ ഓസീസ് 2 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെന്ന നിലയിലായിരുന്നു. 19കാരനായ സാം കോൺസ്റ്റാസിന്‍റെ തിളക്കത്തിൽ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. 65 പന്തിൽ നിന്ന് 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 60 റൺസാണ് കോൺസ്റ്റാസ് നേടിയത്.
ഒന്നാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ കോൺസ്റ്റാസും ഖവാജയും ചേർന്ന് 89 റൺസിന്‍റെ കൂട്ടുക്കെട്ട് ഉയർത്തി. രവീന്ദ്ര ജഡേജയാണ് അപകടകാരിയായ കോൺസ്റ്റാസിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ മാർനസ് ലബുഷെയ്നെ ഖവാജയുമായി ചേർന്ന് 65 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് ഖവാജയെ ബുംറ പുറത്താക്കി. നാലാമനായെത്തിയ സ്റ്റീവ് സ്മിത്ത് ലബുഷെയ്നെയുമായി ചേർന്ന് 83 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
തുടർന്ന് വാഷിങ്ടൺ സുന്ദർ ലബുഷെയ്നയെ പുറത്താക്കി. പിന്നാലെ അപകടകാരിയായി ക്രീസിലെത്തിയ ട്രാവിസ് ഹെഡിനെ ബുംറ പൂജ‍്യത്തിന് പുറത്താക്കി. 7 പന്ത് മാത്രമായിരുന്നു ഹെഡിന്‍റെ ആയുസ്. മിച്ചൽ മാർഷിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (4). ഒമ്പത് റൺസിനിടെ മൂന്ന് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പിന്നീട് വന്ന വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരി നേരിയ ആശ്വാസം നൽകിയെങ്കിലും (31) റൺസെടുത്ത് പുറത്തായി. ആകാശ് ദീപിനായിരുന്നു വിക്കറ്റ്. (8) റൺസുമായി കമ്മിൻസും (68) റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.