മെൽബൺ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ നിതീഷ് കുമാർ റെഡ്ഡിക്ക് സെഞ്ച്വറി. 171 പന്തിൽ നിന്നാണ് നിതീഷ് സെഞ്ച്വറി തികച്ചത്. 1സിക്സറും14ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിലാണ് ഇന്ത‍്യ. സെഞ്ച്വറിയുമായി നിതീഷും 2 റൺസുമായി മുഹമ്മദ് സിറാജുമാണ് ക്രീസിൽ. ഇന്ത‍്യക്ക് ഓസ്ട്രേലിയൻ സ്കോർ മറികടക്കാൻ 116 റൺസ് കൂടി വേണം. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ കളി ആരംഭിച്ച ഇന്ത‍്യക്ക് ആദ‍്യമേ ഋഷഭ് പന്തിന്‍റെ വിക്കറ്റ് നഷ്ടമായി. 28 റൺസെടുത്ത പന്തിനെ സ്കോട്ട് ബോലാൻഡാണ് പുറത്താക്കിയത്.
17 റൺസെടുത്ത രവീന്ദ്ര ജഡേജയെ നഥാൻ ലിയോണും പുറത്താക്കിയതോടെ ഇന്ത‍്യ പ്രതിരോധത്തിലായി. പിന്നീട് നിതീഷിന്‍റെ സെഞ്ച്വറിയുടെ മികവിലും വാഷിങ്ടൺ സുന്ദറിന്‍റെ അർധസെഞ്ച്വറിയുടെ മികവിലും ഇന്ത‍്യ മുന്നൂറ് കടന്നു. അർധ സെഞ്ച്വറിക്ക് പിന്നാലെ സുന്ദറിനെ നഥാൻ ലിയോൺ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ബുംറ പൂജ‍്യത്തിന് മടങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി 3 വിക്കറ്റ് വീതം പാറ്റ് കമ്മിൻസും, സ്കോട്ട് ബോലാൻഡും വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിനും, മിച്ചൽ മാർഷിനും വിക്കറ്റ് നേടാനായില്ല.