വിൽ യങ്ങും ഡാരിൽ മിച്ചലും ഒരുമിച്ച 162 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി.

 
Sports

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 284 റൺസടിച്ചു. എന്നാൽ, ഡാരിൽ മിച്ചലിന്‍റെ സെഞ്ചുറി ന്യൂസിലൻഡിനെ അനായാസ വിജയത്തിലേക്കു നയിച്ചു.

Aswin AM

രാജ്കോട്ട്: ഇന്ത‍്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഏഴു വിക്കറ്റിനു ജയിച്ച ന‍്യൂസിലൻഡ് പരമ്പരയിൽ 1-1 എന്ന നിലയിൽ ഒപ്പമെത്തി. മൂന്നാം മത്സരം ഇതോടെ നിർണായകമായി.

നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 284 റൺസടിച്ചു. 92 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും അടക്കം പുറത്താവാതെ 112 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലാണ് ഇന്ത‍്യൻ ടീമിന്‍റെ ടോപ് സ്കോറർ. എന്നാൽ, ഡാരിൽ മിച്ചലിന്‍റെ സെഞ്ചുറി ന്യൂസിലൻഡിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു. 117 പന്തിൽ 131 റൺസെടുത്ത മിച്ചൽ പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റും 15 പന്തും ശേഷിക്കെയായിരുന്നു ന്യൂസിലൻഡിന്‍റെ ജയം.

രാഹുലിന്‍റെ സെഞ്ചുറിക്കു പുറമെ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു (56) മാത്രമാണ് ഇന്ത‍്യൻ നിരയിൽ അമ്പതിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചത്. രോഹിത് ശർമ 24 റൺസും വിരാട് കോലി 23 റൺസും നേടി പുറത്തായി. ശ്രേയസ് അയ്യർക്ക് (8) ഇത്തവണ തിളങ്ങാനായില്ല. രവീന്ദ്ര ജഡേജയും (27) നിതീഷ് കുമാർ റെഡ്ഡിയും (20) ചെറിയ സംഭാവനകൾ നൽകി.

ന‍്യൂസിലൻഡിനു വേണ്ടി ക്രിസ്റ്റ‍്യൻ ക്ലാർക്ക് മൂന്നും മൈക്കൽ ബ്രേസ്‌വെൽ, സക്കാരി ഫൗക്സ്, കൈലി ജാമിസൻ, ജെയ്ഡൻ ലെന്നോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഗില്ലും രോഹിത് ശർമയും നൽകിയത്. ഒന്നാം വിക്കറ്റിൽ തന്നെ 70 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. എന്നാൽ, ക്ഷമ നഷ്ടപ്പെട്ട് ആക്രമണോത്സുക ബാറ്റിങ്ങിനു ശ്രമിച്ച രോഹിത്തിന്‍റെ ശ്രമം പാളുകയായിരുന്നു. വിൽ യങ്ങിന് ക‍്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്.

സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്‍റെ ആഹ്ലാദ പ്രകടനം

രോഹിത് പുറത്തായതോടെ ക്രീസിലെത്തിയ സ്റ്റാർ ബാറ്റർ വിരാട് കോലിക്കൊപ്പം ഗിൽ ടീമിനെ മുന്നോട്ടുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 99ൽ നിൽക്കെ ഗിൽ പുറത്തായി. പിന്നീട് ഉടനെ തന്നെ കോലിയും ശ്രേയസും പുറത്തായതോടെ പ്രതിരോധത്തിലായ ടീമിനെ രാഹുൽ - ജഡേജ സഖ‍്യമാണ് തകർച്ചയിൽനിന്നു രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ 73 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

ഇതോടെ ടീം സ്കോർ 200 കടന്നു. എന്നാൽ, ജഡേജയെ മടക്കിക്കൊണ്ട് ബ്രേസ്‌വെൽ കുട്ടുകെട്ട് പൊളിച്ചു. രാഹുൽ ഒരുവശത്ത് ഉറച്ചു നിന്നപ്പോൾ മറുവശത്ത് കാര്യമായ പിന്തുണ കിട്ടിയില്ല. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജിനെ (2 നോട്ടൗട്ട്) കാഴ്ചക്കാരനാക്കി രാഹുൽ വെടിക്കെട്ട് പ്രകടനം തുടർന്നതോടെയാണ് ടീം സ്കോർ 284 റൺസിലെത്തിയത്.

ന്യൂസിലൻഡിന്‍റെ മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ ഡെവൺ കോൺവെയെ (16) മുഹമ്മദ് സിറാജും, ഹെൻറി നിക്കോൾസിനെ (10) പ്രസിദ്ധ് കൃഷ്ണയും പുറത്താക്കിയതോടെ ഇന്ത്യക്കു പ്രതീക്ഷയായി. എന്നാൽ, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ വിൽ യങ്ങുമൊത്ത് (87) മിച്ചൽ 162 റൺസ് കൂട്ടിച്ചേർത്തു.

യങ്ങിനെ കുൽദീപ് യാദവ് തിരിച്ചയച്ചെങ്കിലും തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്സ് (32 നോട്ടൗട്ട്) കൂടുതൽ നഷ്ടമില്ലാതെ മിച്ചലിനൊപ്പം ടീമിനെ ജയത്തിലേക്കു നയിച്ചു.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌