ഇന്ത്യക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും.
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെ തോൽപ്പിക്കാൻ 207 റൺസാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസും ഇന്ത്യ നേടി.
അവസാന ദിവസത്തെ അവസാന ഓവറിൽ ആദ്യ മൂന്ന് പന്തും സിക്സറിനു പറത്തിയ മുഹമ്മദ് സിറാജാണ് ടീമിന്‍റെ ജയം ഉറപ്പാക്കിയത്. ജയത്തിനു ശേഷവും ബാറ്റിങ് തുടർന്ന സിറാജ് കേശര നുവന്തയുടെ ഓവറിൽ ഒരു ഫോർ കൂടി നേടിയ ശേഷമാണ് കളം വിട്ടത്.
നേരത്തെ, 363/8 എന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരേ ഇന്ത്യ 357/6 എന്ന നിലയിൽ ആറ് റൺസ് ലീഡ് വഴങ്ങി ഡിക്ലയർ ചെയ്യുകയായിരുന്നു. 142 റൺസെടുത്ത ദേവദത്ത് പടിക്കലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ പരുക്കേറ്റ സായ് സുദർശനു പകരം ഒന്നാം ടെസ്റ്റിൽ ദേവദത്ത് ആയിരിക്കും ഇന്ത്യയുടെ വൺ ഡൗൺ ബാറ്റർ എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.
രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ഇലവൻ 200/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. പരുക്ക് ഭേദമായ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ചേസ് ചെയ്ത ഇന്ത്യക്കു വേണ്ടി ഓപ്പണിങ്ങിനിറങ്ങിയത്. 54 പന്തിൽ 44 റൺസും നേടി. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ ഇടങ്കയ്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇത്തവണ 46 പന്തിൽ പുറത്താകാതെ 61 റൺസെടുത്തു. 15 പന്തിൽ 32 റൺസെടുത്ത മുഹമ്മദ് സിറാജിന്‍റേതാണ് മൂന്നാമത്തെ ഉയർന്ന സ്കോർ.
രണ്ട് മത്സരങ്ങൾ മാത്രം ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച ആരംഭിക്കും.