സിംബാബ്വെക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ ഷോട്ട്.
ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് 35 റൺസ് ജയം. ഇതോടെ പരമ്പര സന്ദർശകർ 3-0 എന്ന നിലയിൽ ക്ലീൻ സ്വീപ്പ് ചെയ്തു. അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസും സന്ദർശകർ നേടി. ആതിഥേയരുടെ മറുപടി 157/7 എന്ന നിലയിൽ ഒതുങ്ങി.
കൗമാര താരം വൈഭവ് സൂര്യവംശിയുടെ രണ്ടാം അന്താരാഷ്ട്ര അർധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. 31 പന്തിൽ അമ്പത് കടന്ന വൈഭവ്, 49 പന്തിൽ 81 റൺസെടുത്താണ് പുറത്തായത്. എട്ട് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.
അഭിഷേക് ശർമയെ (2) പെട്ടെന്ന് നഷ്ടമായ ശേഷം ഇഷാൻ കിഷനെ കൂട്ടുപിടിച്ചാണ് വൈഭവ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. 26 പന്തിൽ 29 റൺസുമായി കിഷനും മടങ്ങി.
വൈഭവിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസും (18 പന്തിൽ 27) പുറത്തായത് ഇന്ത്യൻ ഇന്നിങ്സിന്‍റെ ഗതിവേഗം കുറച്ചു. തിലക് വർമ 9 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, 14 പന്തിൽ 25 റൺസെടുത്ത റിങ്കു സിങ് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി.
മറുപടി ബാറ്റിങ്ങിൽ 65 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെയ്ക്ക് കാര്യമായ പോരാട്ടം പോലും പുറത്തെടുക്കാനായില്ല. അഞ്ചാം നമ്പറിൽ കളിച്ച റിയാൻ ബേൾ 43 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാഷ് ഠാക്കൂർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അശോക് ശർമയ്ക്കും രവി ബിഷ്ണോയിക്കും ഓരോ വിക്കറ്റ് കിട്ടി.