ഹക്കാൻ ചൽഹാനോഗ്ലു
മിലാൻ: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ഇന്‍റർ മിലാൻ ഇറ്റാലിയൻ കപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിന്‍റെ രണ്ടാം പാദത്തിൽ കോമോയെ 3-2 ന് പരാജയപ്പെടുത്തിയാണ് സീരി എ കരുത്തരായ ഇന്‍റർ ഫൈനൽ ടിക്കറ്റെടുത്തത്. ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മാർട്ടിൻ ബട്ടൂരിനയും രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ ലൂക്കാസ് ഡാ കുൻഹയും നേടിയ ഗോളുകളിലൂടെ കോമോ രണ്ട് ഗോളിന്‍റെ ലീഡ് നേടിയിരുന്നു. എന്നാൽ ഹക്കാൻ ചൽഹാനോഗ്ലുവിന്‍റെ ഇരട്ട ഗോളുകൾ ഇന്‍ററിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒടുവിൽ 89-ാം മിനിറ്റിൽ പീറ്റർ സൂചിച്ച് നേടിയ ഗോളിലൂടെ ഇന്‍റർ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഇറ്റാലിയൻ ലീഗ് (സീരി എ), ഇറ്റാലിയൻ കപ്പ് കിരീടങ്ങൾ ഒരേ സീസണിൽ സ്വന്തമാക്കാനുള്ള ഇന്‍ററിന്‍റെ പ്രതീക്ഷകൾ സജീവമായി. ഈ വാരാന്ത്യത്തോടെ ഇന്‍ററിന് ലീഗ് കിരീടം ഉറപ്പിക്കാൻ സാധിച്ചേക്കും.
2010-ൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ട്രെബിൾ കിരീടം നേടിയ ശേഷമാണ് ഇന്‍റർ ഇത്തരമൊരു നേട്ടത്തിനരികിൽ എത്തുന്നത്. അന്ന് ടീമിൽ അംഗമായിരുന്ന ക്രിസ്റ്റ്യൻ ചിവു ആണ് ഇപ്പോൾ ഇന്‍ററിന്‍റെ പരിശീലകൻ.
മെയ് 13-നാണ് ഇറ്റാലിയൻ കപ്പ് ഫൈനൽ. അറ്റലാന്‍റ - ലാസിയോ മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ ഇന്‍റർ നേരിടുക. ആദ്യ പാദത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്‍റർ അവസാനമായി ഇറ്റാലിയൻ കപ്പ് നേടിയത് 2023-ലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലീഗ് മത്സരത്തിലും കോമോയ്ക്കെതിരെ സമാനമായ രീതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഇന്‍റർ ജയിച്ചിരുന്നു.