ജമ്മു കശ്മീർ
കോൽക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ജമ്മു കശ്മീരിന് ജയം. ഇതോടെ നീണ്ട 67 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജമ്മു കശ്മീർ ഫൈനലിൽ പ്രവേശിച്ചു. കർണാടകയും ഉത്തരാഖണ്ഡും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളെയാണ് ജമ്മു ഫൈനലിൽ ഏറ്റുമുട്ടുക.
രണ്ടാം ഇന്നിങ്സിൽ ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ‍്യം ജമ്മു കശ്മീർ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. രണ്ടാം ഇന്നിങ്സിൽ 83 പന്തിൽ നിന്നും 43 റൺസ് നേടിയ വൻഷാജ് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ. വൻഷാജിനു പുറമെ അബ്ദുൾ സമദ് 27 പന്തിൽ 30 റൺസും ശുഭം പുന്ദിർ 27 റൺസും നേടി. രണ്ട് ഇന്നിങ്സിൽ നിന്നുമായി 9 വിക്കറ്റ് വീഴ്ത്തിയ ജമ്മു പേസർ ആക്വിബ് നബിയാണ് കളിയിലെ താരം.
ഒന്നാം ഇന്നിങ്സിൽ ബംഗാൾ 328 റൺസിന് പുറത്തായിരുന്നു. ബംഗാളിനു വേണ്ടി സുദീപ് കുമാർ ഗരാമി (246 പന്തിൽ 146), ഷഹബാസ് അഹ്മദ് (42), സുമന്ത ഗുപ്ത (39) എന്നിവരാണ് തിളങ്ങിയത്. മറ്റു താരങ്ങൾ നിരാശപ്പെടുത്തി. എന്നാൽ ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ ബംഗാൾ 302 റൺസിൽ പുറത്താക്കി. 8 വിക്കറ്റ് വീഴ്ത്തി ബംഗാൾ പേസർ ഷമിയാണ് ജമ്മുവിനെ തകർത്തത്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ 99 റൺസിന് ബംഗാളിനെ എറിഞ്ഞിട്ടതോടെ ജമ്മുവിന് പ്രതീക്ഷയേറി. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഓപ്പണർമാരായ ശുഭം കജൂരിയയെയും (1), യാവെർ ഹസനെയും (6) തുടക്കത്തിലെ തന്നെ നഷ്ടമായെങ്കിലും വൻഷാജ് ശർമയും അബ്ദുൾ സമദും നൽകിയ ചെറുത്തുനിൽപ്പിന്‍റെ ബലത്തിൽ ജമ്മു അനായാസം വിജയം നേടുകയായിരുന്നു.