ജസ്പ്രീത് ബുംറ
ന‍്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര സ്റ്റാർ ഇന്ത‍്യൻ പേസർ ജസപ്രീത് ബുംറ കളിക്കും. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിൽ നിന്നും താരത്തിന് അനുമതി ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റതിനാൽ ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ ബുംറ കളിച്ചിരുന്നില്ല.
പിന്നീട് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം പ്രഖ‍്യാപിച്ചപ്പോൾ താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കായികക്ഷമത തെളിയിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കളിപ്പിക്കുന്നതെന്ന് ടീം മാനേജ്മെന്‍റ് വ‍്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പരുക്ക് ഭേദാമാകുകയും ഫിറ്റ്നസ് ടെസ്റ്റ് പാസാകുകയും ചെയ്തതായാണ് ബിസിസിഐയിലെ ഒരു മുതിർന്ന ഉദ‍്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ബുംറ ടീമിലെത്തുന്നതോടെ ഇന്ത‍്യയുടെ ബൗളിങ് നിര ശക്തമാകും.
ആദ‍്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോയിലും നടക്കും. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ ഇനി നടക്കാനിരിക്കുന്ന 9 ടെസ്റ്റുകളിൽ 7 മത്സരം വിജയിച്ചാൽ മാത്രമെ ഇന്ത‍്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
അതിനാൽ ശ്രീലങ്കൻ പരമ്പര ഇന്ത‍്യയ്ക്ക് വളരെയധികം നിർണായകമാണ്. പേസർ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവർ പരുക്കേറ്റതിനാൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, പരുക്കേറ്റതിനാൽ വാഷിങ്ടൺ സുന്ദർ ആദ‍്യ ടെസ്റ്റ് മത്സരം കളിക്കില്ല.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക‍്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ