കേരള ബ്ലാസ്റ്റേഴ്സ് ജെഴ്സിയിൽ ഡക്കൻസ് നാസോൺ.
File
ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോളിൽ ഇക്കുറി 48 ടീമുകളാണ് പന്തു തട്ടുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ ലോകകപ്പിനാണ് അമെരിക്കയും മെക്സിക്കോയും ക്യാനഡയും ആതിഥ്യമൊരുക്കുന്നത്. ടീമുകളുടെ എണ്ണം കൂടിയപ്പോൾ അപൂർവ അവസരങ്ങൾക്കും വഴിതുറന്നു. അങ്ങനെ ഇത്തവണത്തെ ലോകകപ്പിന് ഒരു കേരള കണക്‌ഷൻ കൂടി ലഭിച്ചു.
ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുൻ താരം ലോകകപ്പ് കളിക്കാൻ ഒരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിന്‍റ മുൻ സ്ട്രൈക്കർ ഡക്കൻസ് നാസോണാണ് ലോകകപ്പിൽ ഹെയ്തിക്കായി ബൂട്ടുകെട്ടുന്നത്. കരീബിയൻ രാജ്യമായ ഹെയ്തി 1974നുശേഷം ലോകകപ്പ് പ്രവേശം ഉറപ്പാക്കിയപ്പോൾ 31കാരനായ നാസോൺ നിർണായക പങ്കുവഹിച്ചിരുന്നു.
ഹെയ്തിയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ കൂടിയാണ് നാസോൺ. രാജ്യത്തിനായി 76 മത്സരങ്ങളിൽ 44 ഗോളാണ് നാസോൺ അടിച്ചുകൂട്ടിയത്. 2016 സീസണിലാണ് നാസോൺ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. ക്ലബ്ബിനായി 13 കളികളിൽ രണ്ടു ഗോൾ നേടിയിരുന്നു. പിന്നീട് നാസോൺ ഇംഗ്ലിഷ് ക്ലബ്ബ് വോൾവർഹാംപ്റ്റണിലേക്ക് കൂടുമാറി.
അതേസമയം, 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്ന മിഡ്ഫീൽഡർ ഇവാൻ കൽയൂഷ്നിയും ലോകകപ്പിൽ കളിക്കുന്നതിന് അടുത്തെത്തിയതാണ്. എന്നാൽ യൂറോപ്യൻ പ്ലേ ഓഫ് സെമി ഫൈനലിൽ സ്വീഡനോട് മുട്ടുകുത്തിയ യുക്രൈൻ യോഗ്യത നേടാൻ പരാജയപ്പെട്ടതോടെ കൽയൂഷ്നിയുടെ സ്വപ്നം പൊലിഞ്ഞു.