രോഹൻ കുന്നുമ്മൽ
പനാജി: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനു വേണ്ടി ഓപ്പണിങ് ബാറ്റർ രോഹൻ കുന്നുമ്മൽ സെഞ്ചുറി നേടി. 154 പന്തുകൾ നേരിട്ട താരം 13 ബൗണ്ടറിയും 5 സിക്സും ഉൾപ്പടെ 132 റൺസുമായി ക്രീസിൽ തുടരുകയാണ്. മറുവശത്ത് 25 റൺസുമായി സൽമാൻ നിസാറാണ് ക്രീസിൽ. രണ്ടാം ദിനം അവസാനിച്ചപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് അടിച്ചെടുത്തിട്ടുണ്ട് കേരളം.
ഇനി 118 റൺസ് കൂടി വേണം കേരളത്തിന് ഗോവയ്ക്കെതിരേ ലീഡെടുക്കാൻ. ഓപ്പണിങ് ബാറ്റർ അഭിഷേക് ജെ. നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല‍്യ പന്ദ്രേക്കർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ ടെൻഡുൾക്കർ അടക്കമുള്ള താരങ്ങൾക്ക് വിക്കറ്റ് വീഴ്ത്താനായില്ല.
നേരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ 279റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഗോവയുടെ ഇന്നിങ്സ് 355 റൺസിലാണ് അവസാനിച്ചത്.
സമർ ദുബാഷി (55) നേടിയ അർധസെഞ്ചുറിയും വി. കൗശിക് (21), അമൂല്യ പന്ദ്രേക്കർ (10) എന്നിവർ കാഴ്ചവച്ച മോശമല്ലാത്ത പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനു വേണ്ടി അങ്കിത് ശർമ 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ. ബേസിൽ രണ്ടും സച്ചിൻ ബേബി, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.