റയൽ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിച്ച അമാനുഷിക റെക്കോഡുകൾ കിലിയൻ എംബാപ്പെയുടെ കാൽപ്പാടുകൾക്കരികെ.
MV Graphics
മാഡ്രിഡ്: റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ നടത്തുന്ന തകർപ്പൻ ഗോൾവേട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള താരതമ്യങ്ങൾക്ക് വഴിതുറക്കുന്നു. ഞായറാഴ്ച വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ എംബാപ്പെ സീസണിലെ തന്‍റെ 23ാം ലീഗ് ഗോൾ നേടിയതിനു പിന്നാലെ, റൊണാൾഡോയുടെ വിജയഗാഥ ആവർത്തിക്കാൻ ഫ്രഞ്ച് സ്ട്രൈക്കർക്ക് സാധിക്കുമെന്ന് റയൽ പരിശീലകൻ ആൽവാരോ അർബലോവ അഭിപ്രായപ്പെട്ടു.
"ക്രിസ്റ്റ്യാനോ കൈവരിച്ച നേട്ടങ്ങൾ അമാനുഷികമായാണ് തോന്നിയിരുന്നത്. അത് ആവർത്തിക്കുക അസാധ്യമാണെന്ന് കരുതിയിരുന്നു. എംബാപ്പെയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എന്നാൽ, റൊണാൾഡോയുടെ പാത പിന്തുടരാനുള്ള എല്ലാ സാഹചര്യങ്ങളും എംബാപ്പെയ്ക്കുണ്ട്. അദ്ദേഹത്തെ മറികടക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് കിലിയനായിരിക്കും," അർബലോവ പറഞ്ഞു.
നിലവിൽ സൗദി അറേബ്യയിൽ കളിക്കുന്ന 41 വയസുകാരനായ റൊണാൾഡോ, 2009 മുതൽ 2018 വരെ റയലിനായി കളിച്ച് ക്ലബ്ബിലെ മിക്ക റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ റയലിലെത്തിയ 27-കാരനായ എംബാപ്പെ വളരെ വേഗത്തിലാണ് റൊണാൾഡോയുടെ നേട്ടങ്ങൾക്കൊപ്പം എത്തുന്നത്. 2025-ൽ എംബാപ്പെ നേടിയ 59 ഗോളുകൾ, 2013-ൽ റൊണാൾഡോ സ്ഥാപിച്ച ക്ലബ് റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
ഈ വർഷം തുടക്കം മുതൽ തന്നെ എംബാപ്പെ മികച്ച ഫോമിലാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ താരം നേടി. ഈ സീസണിൽ ക്ലബ്ബിനായും രാജ്യത്തിനായും കളിച്ച 35 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ എംബാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. എംബാപ്പെയുടെ സഹതാരമായ ഔറേലിയൻ ചൗമേനിയും താരം റൊണാൾഡോയെ മറികടക്കുമെന്ന ആത്മവിശ്വാസം പങ്കുവച്ചു. 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ എന്ന റെക്കോർഡുമായാണ് റൊണാൾഡോ റയൽ വിട്ടത്.
നിലവിൽ സ്പാനിഷ് ലീഗിൽ തുടർച്ചയായ ഏഴ് വിജയങ്ങളുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാൾ ഒരു പോയിന്‍റ് മാത്രം പിന്നിലാണ് റയൽ. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ജോസ് മൗറീഞ്ഞോയുടെ ബെൻഫിക്കയെയാണ് റയൽ നേരിടുക.