ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ബാറ്റിങ് കോച്ച് സിംതാശും കോട്ടക്.
File
ഗോഹട്ടി: ദക്ഷിണാഫ്രിക്കക്കെതിരേ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് നേരെയുണ്ടായ വിമർശനങ്ങളിൽ ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാംശു കോട്ടക് ക്ഷുഭിതനാണ്. ഗംഭീറിനെതിരായ ചില വിമർശനങ്ങൾ വ്യക്തിപരമായ താത്പര്യങ്ങൾ ഉള്ളവരുടെ ഭാഗത്തുനിന്നുണ്ടാവുന്നതാണെന്നും അദ്ദേഹം കരുതുന്നു.
ഗംഭീറിന്‍റെ പരിശീലനത്തിനു കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യക്ക് സ്വന്തം മണ്ണിൽ ഏറ്റ നാലാമത്തെ ടെസ്റ്റ് തോൽവിയായിരുന്നു കൊൽക്കത്തയിലെ 30 റൺസിന്‍റെ തോൽവി.
'ഗൗതം ഗംഭീർ, ഗൗതം ഗംഭീർ (വിമർശനം) എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാൻ ഒരു സ്റ്റാഫ് അംഗമാണ്, എനിക്ക് വിഷമം തോന്നുന്നു. ഇതല്ല ശരിയായ രീതി,' ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി വ്യാഴാഴ്ച കോട്ടക് പറഞ്ഞു.
ഈ വിമർശനം ചിലപ്പോൾ എന്തെങ്കിലും അജൻഡയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ചിലർക്ക് വ്യക്തിപരമായ അജൻഡകൾ ഉണ്ടാകാം. അവർക്ക് എന്‍റെ ആശംസകൾ, പക്ഷേ ഇത് വളരെ മോശമാണ്,' സൗരാഷ്ട്രയുടെ പഴയ ഫസ്റ്റ് ക്ലാസ് ജയന്‍റ് പറഞ്ഞു.
കൊൽക്കത്തയിൽ ആദ്യ ടെസ്റ്റിനായി ഉപയോഗിച്ച പിച്ചിനെ ഗംഭീർ ന്യായീകരിച്ചതിനെ തുടർന്ന് അദ്ദേഹം വിമർശനം നേരിട്ടിരുന്നു. വെറും 124 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയ പിച്ചിനെയാണ് ഗംഭീർ ന്യായീകരിച്ചത്. പിച്ചിനോട് പൊരുത്തപ്പെടാൻ കഴിയാത്ത ബാറ്റ്സ്മാൻമാരെ മുഖ്യ പരിശീലകൻ വിമർശിക്കുകയും ചെയ്തിരുന്നു.
സ്പിന്നർമാർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കാൻ കഴിഞ്ഞ റാങ്ക് ടേണർ പിച്ച്, കളി മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കാൻ കാരണമായി. ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത് ഇതേ പിച്ച് തന്നെയാണെന്ന് ഗംഭീർ ഉറപ്പിച്ചു പറയുകയും ചെയ്തു.
എങ്കിലും, കൂടുതൽ നിലവാരമുള്ള പിച്ചുകളിൽ കളിക്കാൻ ടീം ആഗ്രഹിക്കുന്നുവെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയ്ക്ക് തികച്ചും വിപരീതമായിരുന്നു ഗംഭീറിന്‍റെ ഈ പ്രസ്താവന.
ഗംഭീറിനെയല്ലാതെ മറ്റാരെയും ചോദ്യം ചെയ്യാത്തതു തന്നെ അമ്പരപ്പിക്കുന്നുണ്ടെന്ന് കോട്ടക്ക് പറഞ്ഞു. 'ഈ ബാറ്റ്സ്മാൻ ഇത് ചെയ്തു, ഈ ബൗളർ അത് ചെയ്തു, അല്ലെങ്കിൽ ബാറ്റിംഗിൽ നമുക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിയും എന്നൊന്നും ആരും പറയുന്നില്ല,' നാണക്കേടുണ്ടാക്കിയ തോൽവിക്ക് കാരണമായ ബാറ്റിങ് തകർച്ചയെക്കുറിച്ച് കോട്ടക് സൂചിപ്പിച്ചു.
തനിക്കിങ്ങനെയുള്ള ഒരു വിക്കറ്റാണ് വേണ്ടിയിരുന്നതെന്നും, ടീമിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ ക്യൂറേറ്റർ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചെന്നും ഗംഭീർ തുറന്ന് സമ്മതിച്ചതിനെ കോട്ടക് അഭിനന്ദിച്ചു.
'നോക്കൂ, കഴിഞ്ഞ മത്സരത്തിലെ വിക്കറ്റിന്‍റെ കാര്യത്തിൽ, ഗൗതം എല്ലാ കുറ്റവും തന്‍റെ മേൽ എടുത്തു. ക്യൂറേറ്റർമാരെ കുറ്റപ്പെടുത്താൻ താത്പര്യമില്ലാത്തതിനാലാണ് അദ്ദേഹം അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു,' കോട്ടക് കൂട്ടിച്ചേർത്തു.
രണ്ട് ടീമുകൾക്കും ഒരുപോലെ ലഭ്യമായ ട്രാക്കിൽ ദക്ഷിണാഫ്രിക്ക മികച്ച ടീമായിരുന്നു എന്ന് സമ്മതിച്ച കോട്ടക്, ആതിഥേയർ പിന്നോട്ട് പോയ വശങ്ങളെയും ചൂണ്ടിക്കാട്ടി.
'ഒരു ബാറ്റ്സ്മാൻ ബാറ്റിങ്ങിനിറങ്ങുമ്പോൾ, ആക്രമിച്ചു കളിക്കാൻ പറയുകയോ, വേഗത്തിൽ റൺസ് എടുക്കാൻ പറയുകയോ ചെയ്യുന്നത് ശരിയല്ല. അതിനാൽ, നിങ്ങൾ ഒരു പ്ലാൻ ഉണ്ടാക്കാനും അൽപ്പം സമയം എടുക്കാനും ഞങ്ങൾ കളിക്കാരോടു പറയും,' അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കൂടുതൽ ടി20 മത്സരങ്ങൾ കളിക്കുന്നത് കാരണം ബാറ്റർമാരുടെ മനോഭാവത്തിലും ടെക്നിക്കിലും മാറ്റം വന്നിട്ടുണ്ടെന്ന് കോട്ടക് കരുതുന്നു. ടെസ്റ്റുകളിൽ സ്പിന്നിനെ നേരിടുന്നത് ടി20-കളിൽ കളിക്കുന്നതും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം, പരമ്പരാഗത ഫോർമാറ്റിൽ നിങ്ങൾക്ക് ശക്തമായ ഫുട്‌വർക്ക് ആവശ്യമാണ്, എന്നാൽ ടി20-കളിൽ വേണ്ടത് ഉറച്ച കൈകളാണ് എന്നതാണ്.
'ഇപ്പോൾ, മൂന്ന് ഫോർമാറ്റുകളുമായി നന്നായി പൊരുത്തപ്പെടുന്ന നിരവധി കളിക്കാർ ലോകത്തിലുണ്ട്. പക്ഷേ, മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നതിനുള്ള ടെക്നിക്കുകൾ വ്യത്യസ്തമാണ്. ടെസ്റ്റ് മത്സരങ്ങളിൽ, നിങ്ങൾ ഫുട്‌വർക്കിനെ വളരെയധികം ആശ്രയിക്കുന്നു'- അദ്ദേഹം വിശദീകരിച്ചു.