മത്സരത്തിൽ നിന്ന്
ന‍്യൂഡൽഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ നെതർലൻഡ്സിന് ജയം. നിശ്ചിത 20 ഓവറിൽ നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ‍്യം നെതർലൻഡ്സ് 18 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു.
48 പന്തിൽ 4 സിക്സും 5 ബൗണ്ടറിയും പറത്തി പുറത്താവാതെ 72 റൺസ് നേടിയ ബാസ് ഡീ ലീഡാണ് നെതർലൻഡ്സിന്‍റെ ടോപ് സ്കോറർ. ഓപ്പണിങ് ബാറ്റർ മൈക്കൽ ലെവിറ്റ് 15 പന്തിൽ 28 റൺസും കോളിൻ ആക്കർമാൻ 28 പന്തിൽ 32 റൺസും നേടി പുറത്തായി. മാക്സ് ഒ ഡൗഡിന് 7 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
നമീബിയക്കു വേണ്ടി ബെർനാർഡ് ഷോൾട്ട്സ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി- ഈറ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത നമീബിയ ജാൻ നിക്കോൾ ലോഫ്റ്റി- ഈറ്റൺ, ജാൻ ഫ്രൈലിങ്ക്, ക‍്യാപ്റ്റൻ ജെർഹാർഡ് ഇറാസ്മസ്, ജെ.ജെ. സ്മിത്ത് എന്നിവരുടെ പ്രകടനത്തിന്‍റെ മികവിലാണ് 156 റൺസ് അടിച്ചെടുത്തത്.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്കും ബാസ് ഡി ലീഡും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആര‍്യൻ ദത്തും ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട നെതർലൻഡ്സ് ആദ‍്യ മത്സരത്തിൽ പാക്കിസ്ഥാനോട് തോൽവി അറിഞ്ഞിരുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ 19-ാം ഓവറിൽ കൂടുതൽ റൺസ് വഴങ്ങിയതും ക‍്യാച്ച് കൈവിട്ടതുമാണ് ടീമിന് തിരിച്ചടിയായത്. നമീബിയക്കെതിരായ വിജയത്തോടെ നെതർലൻഡ്സിന് 2 പോയിന്‍റുകൾ വീതം നേടാനായി. യുഎസ്എയ്ക്കെതിരേ ഫെബ്രുവരി 13നാണ് നെതർലൻഡ്സിന്‍റെ അടുത്ത മത്സരം.