ബാബർ അസം, ഷഹീൻ ഷാ അഫ്രീദി
ന‍്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത‍്യക്കെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച സീനിയർ പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിനെയും പേസർ ഷഹീൻ ഷാ അഫ്രീദിയെയും അടുത്ത മത്സരത്തിലേക്ക് പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത‍്യക്കെതിരായ ഇരുവരുടെയും പ്രകടനത്തിൽ ടീമിന്‍റെ മുഖ‍്യ പരിശീലകനായ മൈക്ക് ഹെസനും ടീം മാനേജ്മെന്‍റിനും അതൃപ്തിയുള്ളതായാണ് വിവരം. നമീബിയക്കെതിരേ ഫെബ്രുവരി 18നാണ് പാക്കിസ്ഥാന്‍റെ അടുത്ത മത്സരം. പാക്കിസ്ഥാന്‍റെ ഏക്കാലത്തെയും മികച്ച താരങ്ങളായ ഇരുവരും ഇത്തവണത്തെ ടി20 ലോകകപ്പിൽ തിളങ്ങിയില്ലെന്നത് വസ്തുതയാണെങ്കിലും ഇവരെ മാറ്റി നിർത്തിയാൽ അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.
ഇന്ത‍്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ പാക്കിസ്ഥാനു വേണ്ടി ബാബർ അസം നേടിയത് ആകെ 7 പന്തിൽ നിന്നും അഞ്ച് റൺസാണ്. നിർണായകമായ സമ്മർദ ഘട്ടം അതിജീവിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. അതേസമയം, ഷഹീൻ അഫ്രീദി രണ്ട് ഓവർ മാത്രമെ പന്തെറിഞ്ഞുള്ളൂവെങ്കിലും വഴങ്ങിയത് 31 റൺസായിരുന്നു.