യശ് ദയാൽ
ന‍്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യഷ് ദയാലിന് ആശ്വാസം. ഗാസിയാബാദ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും വിചാരണ കോടതിയുടെ മുഴുവൻ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
പൊലീസ് സമർപ്പിച്ച കുറ്റപത്രത്തെ ചോദ‍്യം ചെയ്ത് യഷ് ദയാൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സഞ്ജ് കുമാർ പച്ചോരിയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പൊടുവിച്ചത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിൽ 2025 ജൂലൈയിലാണ് യഷ് ദയാലിനെതിരേ ജയ്പൂരിലെ സാംഗനീർ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.
ജയ്പൂരിൽ വച്ചു നടന്ന ഐപിഎൽ മത്സരത്തിനിടെയാണ് താരത്തെ പരിചയപെടുന്നതെന്നും തുടർന്നുള്ള രണ്ടു വർഷം ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി ആരോപിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ടുണ്ടായ നിയമ പ്രശ്നങ്ങൾ മൂലം യഷ് ദയാലിന് അന്നത്തെ യുപി ടി20 ലീഗിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തങ്ങളുടെ ബന്ധം പരസ്പര സമ്മതോടെയായിരുന്നുവെന്നും താൻ വിവാഹ വാഗ്ദാനം നൽകിയിരുന്നില്ലെന്നുമാണ് യഷ് ദയാൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്.