റാഫേൽ ജോദാർ.
File
മാഡ്രിഡ്: കാർലോസ് അൽകാരാസ് എന്ന 22-കാരനെ കണ്ട് ടെന്നിസ് ലോകം അത്ഭുതപ്പെട്ടിരിക്കെ, സ്പെയിനിൽ നിന്ന് അടുത്ത തലമുറയിലെ പ്രതിഭകളും ചുവടുറപ്പിക്കുന്നു. ഇതിഹാസ താരം റാഫേൽ നദാലിന്റെ അതേ പേരുള്ള 19-കാരൻ റാഫേൽ ജോദാറാണ് ഇപ്പോൾ ടെന്നിസ് ലോകത്തെ സംസാരവിഷയം.
റാങ്കിങ്ങിലെ വൻ മുന്നേറ്റത്തിലൂടെ ശ്രദ്ധേയനായ ജോദാർ, ബുധനാഴ്ച മാഡ്രിഡ് ഓപ്പണിൽ അരങ്ങേറ്റം കുറിക്കാനിരിക്കെ എടിപി റാങ്കിംഗിൽ ആദ്യ 50-ൽ (42-ാം റാങ്ക്) ഇടംപിടിച്ചു. നദാലിനെപ്പോലെ 'റാഫ' എന്ന് വിളിക്കപ്പെടുന്ന ജോദാർ ഒരു വർഷം മുൻപ് 600-ാം റാങ്കിന് പുറത്തായിരുന്നു.
മറ്റൊരു യുവതാരമായ 20-കാരൻ മാർട്ടിൻ ലാൻഡലൂസും റാങ്കിംഗിൽ ആദ്യ നൂറിൽ (99-ാം റാങ്ക്) ഇടംപിടിച്ചിട്ടുണ്ട്. കൈത്തണ്ടയിലെ പരിക്ക് കാരണം അൽകാരാസ് മാഡ്രിഡ് ഓപ്പണിൽ നിന്ന് പിന്മാറിയതോടെ, ഈ രണ്ട് യുവതാരങ്ങളിലാകും സ്പാനിഷ് ആരാധകരുടെ പ്രതീക്ഷ. 'ഇവർ രണ്ടുപേരും പരസ്പരം സഹായിച്ച് ടെന്നിസിന്റെ ഉന്നതിയിലെത്തും, ഇവർക്ക് മികച്ച ഭാവിുണ്ട്,' എന്ന് അൽകാരാസ് അഭിപ്രായപ്പെട്ടു.
താൻ വളരെ ശാന്തനായ വ്യക്തിയാണെന്നും സമ്മർദങ്ങളെ ലളിതമായി കൈകാര്യം ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും ജോദാർ പറഞ്ഞു. ബാഴ്‌സലോണ ഓപ്പണിലെ സെമിഫൈനൽ പ്രവേശനവും മൊറോക്കോയിൽ കരിയറിലെ ആദ്യ ടൂർ ലെവൽ ട്രോഫി നേടിയതും ജോദാറിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. യുഎസ് ഓപ്പൺ ബോയ്‌സ് സിംഗിൾസ് ചാമ്പ്യനായിരുന്ന താരം പ്രൊഫഷണൽ ടെന്നിസിലേക്ക് മാറിയത് കഴിഞ്ഞ വർഷമാണ്. മാഡ്രിഡ് ഓപ്പണിലെ ആദ്യ റൗണ്ടിൽ നെതർലൻഡ്‌സിന്റെ ജെസ്പർ ഡി ജോങ്ങാണ് ജോദാറിന്റെ എതിരാളി.
റാഫ നദാൽ അക്കാദമിയിലെ അംഗമായ ലാൻഡലൂസും യുഎസ് ഓപ്പൺ ബോയ്‌സ് ചാമ്പ്യനായിരുന്നു. മയാമി ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് താരത്തിന്റെ കരിയറിലെ മികച്ച നേട്ടം. നിലവിൽ അഞ്ചോളം സ്പാനിഷ് താരങ്ങൾ എടിപി റാങ്കിംഗിൽ ആദ്യ നൂറിലുണ്ട്.