ഋതുരാജ് ഗെയ്‌ക്‌വാദ്, രജത് പാട്ടിദാർ
ന‍്യൂഡൽഹി: സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് രജത് പാട്ടിദാറിനേയും ഋതുരാജ് ഗെയ്‌ക്‌വാദിനെയും പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത‍്യ വെസ്റ്റ് ഇൻഡീസിനെതിരേ കളിക്കുക.
ആദ‍്യ ഏകദിനം തിരുവനന്തപുരത്തും രണ്ടാം ഏകദിനം ഗോഹട്ടിയിലും മൂന്നാം ഏകദിനം മുല്ലൻപുരിലും നടക്കും. സെപ്റ്റംബർ 27, 30, ഒക്റ്റോബർ 30 എന്നീ തീയതികളിലാണ് മത്സരങ്ങൾ നടക്കുക. ഏഷ‍്യൻ ഗെയിംസ് മത്സരങ്ങൾ ഒക്റ്റോബർ ആറിന് ആരംഭിക്കുന്നതിനാൽ ശ്രേയസ് അയ്യർ, തിലക് വർമ അടക്കമുള്ള പ്രധാന താരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങൾ കളിക്കാൻ സാധ‍്യതയില്ല.
ശ്രേയസിന് പകരം നാലാം നമ്പറിൽ ഋതുരാജ് ഗെയ്ക്‌വാദായിരിക്കും കളിക്കുന്നത്. ഋതുരാജിന്‍റെ ബാക്ക് അപ്പായി രജദ് പാട്ടിദാറിനെയും ടീമിലെടുത്തേക്കുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 15 അംഗ ടീമിൽ അവസരം ലഭിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ടീമിൽ ഇടം ലഭിച്ചാലും കെ.എൽ. രാഹുൽ തന്നെയായിരിക്കും പ്ലെയിങ് ഇലവനിൽ കളിക്കുക. ഒരു പക്ഷേ പന്തിന് അവസരം ലഭിച്ചില്ലെങ്കിൽ ധ്രുവ് ജുറലിനെ പരിഗണിക്കാനും സാധ‍്യതയേറെയാണ്. ഇഷാൻ കിഷൻ ഏഷ‍്യൻ ഗെയിംസിനുള്ള ടീമിലുള്ളതിനാലും മറ്റ് പരിചയസമ്പന്നനായ ഇടങ്കയ്യൻ വിക്കറ്റ് കീപ്പറില്ലാത്തതിനാലുമാണ് പന്തിന് അവസരം ലഭിക്കാൻ സാധ‍്യതയുള്ളത്.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 10 ഓവർ പന്തെറിയാനും 50 ഓവർ ഫീൽഡ് ചെയ്യാനും താരത്തിന് സാധിക്കുമോയെന്ന് സെലക്ഷൻ കമ്മിറ്റി പരിശോധിക്കും. ബാറ്റിങ്ങിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ശുഭ്മൻ ഗിൽ എന്നിവർക്കൊപ്പം റിസർവ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമിലെടുത്തേക്കും. ബൗളിങ്ങിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ തിരിച്ചുവിളിച്ചേക്കും. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഏഷ‍്യൻ ഗെയിംസിൽ കളിക്കുന്നതിനാൽ മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ് എന്നിവർ ബൗളിങ് നിര കൈകാര‍്യം ചെയ്യും. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ ടീമിലേക്ക് പരിഗണിക്കാൻ സാധ‍്യതയില്ല.