സഞ്ജു സാംസൺ
ന‍്യൂഡൽഹി: ഇന്ത‍്യ ജേതാക്കളായ 2026ലെ ടി20 ലോകകപ്പിൽ തീപ്പൊരി പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരമെത്തി. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലെയർ ഓഫ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കൻ താരം കോണർ എസ്റ്റർഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്‍റെ നേട്ടം.
ലോകകപ്പിൽ 80.25 ബാറ്റിങ് ശരാശരിയിൽ 321 റൺസാണ് സഞ്ജു അടിച്ചെടുത്തത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന സൂപ്പർ 8 മത്സരത്തിൽ 97 റൺസും ഇംഗ്ലണ്ടിനെതിരേ സെമി ഫൈനലിൽ 89 റൺസും ഫൈനലിൽ 89 റൺസും സഞ്ജു അടിച്ചെടുത്തിരുന്നു. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു.