ഷെയ്ൻ വോൺ
സിഡ്നി: ക്രിക്കറ്റ് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ അപ്രതീക്ഷിത മരണം. വോൺ ലോകത്തെ വിട്ടുപിരിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച് വെളിപ്പെടുത്തലുമായി മകൻ ജാക്സൺ രംഗത്തെത്തിയിരിക്കുകയാണ്. വോണിന്‍റെ മരണത്തിലേക്ക് നയിച്ചത് കൊവിഡ് വാക്സിനേഷനാണെന്നാണ് ജാക്സൺ പറയുന്നത്.
അച്ഛന്‍റെ മരണത്തിൽ കൊവിഡ് വാക്സിന് പങ്കുണ്ടെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. അങ്ങനെ പറഞ്ഞാൽ വിവാദമാകുമെന്ന് കരുതുന്നില്ല. മൂന്നു നാലോ തവണ അദ്ദേഹം കോവിഡ് വാക്സിൻ എടുത്തിരുന്നു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കോവിഡ് വാക്സിനാണ് അതിനെയെല്ലാം പുറത്തുകൊണ്ടുവന്നത്. അതാണ് എല്ലായ്പ്പോഴും എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന വസ്തുത- ജാക്സൺ പറഞ്ഞു.
ഫോണിലൂടെ അച്ഛന്‍റെ മരണവാർത്ത കേട്ടപ്പോൾ കൊവിഡ് വാക്സിന്‍റെ ഉപയോഗമാണ് പ്രശ്നക്കാരൻ എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഉടൻ തന്നെ ഞാൻ സർക്കാരിനെയും കോവിഡിനെയും വാക്സിനേഷനെയും കുറ്റപ്പെടുത്താൻ ആരംഭിച്ചു.
ആ സമയത്ത് അച്ഛൻ ആരോഗ്യവാനായിരുന്നു. സന്തോഷവാനായിരുന്നു. ഏറ്റവും മികച്ച നിലയിലായിരുന്നു. അതെ, അദ്ദേഹം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. എന്നാൽ 80ഉം 90ഉം വയസുള്ള നിരവധി പേർ അച്ഛനെക്കാൾ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നുണ്ട്- ജാക്സൺ കൂട്ടിച്ചേർത്തു. 2022ൽ തന്‍റെ 52-ാം വയസിൽ തായ്‌ലൻഡിൽ അവധിയാഘോഷത്തിനിടെയാണ് വോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ആഡംബര റിസോർട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വോണിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നത്. ലിക്വുഡ് ഡയറ്റിങ്ങാണ് വോണിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന വാർത്തയും പ്രചരിച്ചു. ലൈംഗിക ഉത്തേജക മരുന്നായ കാമഗ്രയുടെ അമിത ഉപയോഗമാണ് വോണിന്‍റെ ജീവനെടുത്തതെന്ന തരത്തിലെ റിപ്പോർട്ടും പുറത്തുവന്നിരുന്നു.