യശ്വസി ജയ്സ്വാൾ
മുംബൈ: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക‍്യാപ്റ്റനായി ശാർദൂൽ ഠാക്കൂറും യശസ്വി ജയ്സ്വാളും മുംബൈ ടീമിൽ തിരിച്ചെത്തും. ഫെബ്രുവരി ആറിനാണ് മത്സരം. രഞ്ജി ട്രോഫി ടൂർണമെന്‍റിന്‍റെ രണ്ടാം പകുതിയിൽ ഇരു താരങ്ങളും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചതിനാലാണ് ജയ്സ്വാളിന് രഞ്ജി ട്രോഫി മത്സരങ്ങൾ നഷ്ടമായത്.
എലൈറ്റ് ഗ്രൂപ്പ് ഡിയിൽ 33 പോയിന്‍റുകളുമായാണ് മുംബൈ ക്വാർട്ടർ ഉറപ്പിച്ചത്. നാലു മത്സരങ്ങൾ വിജയിക്കുകയും മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു. ശാർദൂൽ ഠാക്കൂറിന്‍റെ അഭാവത്തിൽ സിദ്ധേഷ് ലഡാണ് ടീമിനെ നയിച്ചിരുന്നത്. ഇത്തവണത്തെ രഞ്ജി സീസണിൽ അഞ്ച് സെഞ്ചുറികളാണ് സിദ്ധേഷ് ലഡ് നേടിയത്.
മുംബൈയുടെ എതിരാളികളായ കർണാടകയെ നയിക്കുന്നത് മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. 43-ാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് മുംബൈ കളത്തിലിറങ്ങുന്നത്. 2023-24 സീസണിലാണ് മുംബൈ അവസാനമായി രഞ്ജി ട്രോഫി കിരീടം നേടിയിട്ടുള്ളത്. അതേസമയം, കർണാടക 8 തവണ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയിട്ടുണ്ട്.