ഷെയ്ൻ വോൺ
ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ മരിച്ചിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. തായ്‌ലൻഡിലെ ആഡംബര റിസോർട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഹ‍്യദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
എന്നാലിപ്പോൾ ഹ‍്യദയാഘാതമല്ല താരത്തിന്‍റെ മരണത്തിനു കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥൻ.
ഷെയ്ൻ വോൺ മരിച്ചു കിടന്നപ്പോൾ സമീപത്തു നിന്നും 'കാമഗ്ര' എന്നു വിളിക്കപ്പെടുന്ന ലൈംഗികോത്തേജന മരുന്നിന്‍റെ കുപ്പി കണ്ടെത്തിയെന്നാണ് പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ.
ഉന്നത ഉദ‍്യോഗസ്ഥർ ഇടപെട്ട് കുപ്പി മാറ്റാൻ ആവശ‍്യപ്പെട്ടെന്നാണ് വിവരം. ഉന്നത ഉദ‍്യോഗസ്ഥരുടെ നിർദേശ പ്രകാരം അതേപടി അനുസരിച്ചെന്നും പേര് വെളിപ്പെടുത്താനാവാത്ത ഉദ‍്യോഗസ്ഥൻ പറയുന്നു.
ഷെയ്ൻ വോണിനെ പോലെ ഒരു ദേശീയ താരത്തിനെതിരേ ഇത്തരത്തിലുള്ള വാർത്ത വരരുതെന്ന ഉദ്ദേശത്തോടെയാണ് തന്നോട് ഇത് എടുത്തു മാറ്റാൻ ഉദ‍്യോഗസ്ഥർ ആവശ‍്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ ഉന്നത ഉദ‍്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നാണ് കരുതുന്നത്. ഷെയ്ൻ വോണിനെ പോലെ ഒരു താരത്തിന് ഇങ്ങനെ ഒരു മരണം അവർ ആഗ്രഹിച്ചിരുന്നില്ല.
ഹ‍്യദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ഔദ‍്യോഗിക റിപ്പോർട്ട്. എന്നാൽ ഇതൊരു സെൻസിറ്റിവ് വിഷയമായതിനാൽ സ്ഥിരീകരിക്കാൻ ആരും മുന്നോട്ടുവരില്ല.
ഇതിനു പിന്നിൽ നിരവധി പേർക്ക് പങ്കുണ്ടെന്നും ഉദ‍്യോഗസ്ഥൻ പറയുന്നു. ഓസീസിനു വേണ്ടി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ നേടിയിട്ടുണ്ട്.