ഐഡൻ മാർക്രം
ന‍്യൂഡൽഹി: യുഎഇക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നിശ്ചിത 20 ഓവറിൽ യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ‍്യം ദക്ഷിണാഫ്രിക്ക 13.2 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. 25 പന്തിൽ നിന്നും 36 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ബ്രെവിസിനു പുറമെ റിയാൻ റിക്കിൾടൺ 16 പന്തിൽ 30 റൺസും ക‍്യാപ്റ്റൻ ഐഡൻ മാർക്രം 11 പന്തിൽ 28 റൺസും നേടി പുറത്തായി. ഓപ്പണിങ് ബാറ്റർ ക്വന്‍റൻ ഡി കോക്കിന് 16 പന്തിൽ നിന്ന് ആകെ 14 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. യുഎഇയ്ക്കു വേണ്ടി ഹൈദർ അലി, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് അർഫാൻ, മുഹമ്മദ് ഫാരൂഖ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച സ്കോർ അടിച്ചെടുക്കാൻ സാധിച്ചിരുന്നു. ഒന്നാം വിക്കറ്റിൽ 32 റൺസാണ് കൂട്ടുകെട്ടുണ്ടായിരുന്നത്. പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു ടീം. പിന്നീട് ബ്രെവിസും റിക്കിൾടണും അടി തുടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ‍്യത്തിലേക്ക് നീങ്ങിയത്.
ഇതിനിടെ ഇരുവരും യുഎഇ ബൗളർമാർക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ട്രിസ്റ്റൻ സ്റ്റബ്സും ജേസൻ സ്മിത്തും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ മലയാളി താരം അലിഷാൻ ഷറഫുവിന്‍റെയും (38 പന്തിൽ 45 റൺസ്) ക‍്യാപ്റ്റൻ മുഹമ്മദ് വസീമിന്‍റെയും (12 പന്തിൽ 22 റൺസ്) പ്രകടനത്തിന്‍റെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 122 റൺസ് അടിച്ചെടുത്തത്.
ഇരുവർക്കും പുറമെ മുഹമ്മദ് അർഫാൻ (11) ആര‍്യാംശ് ശർമ (13) എന്നിവർക്ക് മാത്രമാണ് യുഎഇ നിരയിൽ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കോർബിൻ ബോഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആൻറിച്ച് നോർകെ രണ്ടും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
കാഗിസോ റബാഡയ്ക്കും ഖേന മഫേകയ്ക്കും വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് മികച്ച തുടക്കമാണ് ക‍്യാപ്റ്റൻ മുഹമ്മദ് വസീം നൽകിയതെങ്കിലും സ്കോർ 38 റൺസിൽ നിൽക്കെ ജോർജ് ലിൻഡെ എറിഞ്ഞ പന്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നീട് വന്നവർക്ക് റൺസ് ഉയർത്താനായില്ല.
അലിഷാൻ പിടിച്ചു നിന്നെങ്കിലും ടി20 ക്രിക്കറ്റിന് വേണ്ട ആക്രമണോത്സുക ബാറ്റിങ് ഒന്നും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞില്ല. പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസുണ്ടായിരുന്നു യുഎഇയ്ക്ക്. എന്നാൽ 13.4 ഓവറായപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലെത്തി. പിന്നീട് റൺസ് ഉയർന്നില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇതിന് കാരണം.