തിലക് വർമ
ഹരാരെ: ടി20 ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് കുറവാണെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഇന്ത‍്യൻ ടി20 ടീം വൈസ് ക‍്യാപ്റ്റൻ തിലക് വർമ. താൻ ടീമിന്‍റെ ആവശ‍്യങ്ങൾക്ക് അനുസരിച്ചാണ് ബാറ്റേന്തുന്നതെന്നും വ‍്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ലെന്നും തിലക് വർമ പറഞ്ഞു.
ആദ‍്യ പന്ത് മുതൽ ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റേന്താൻ തനിക്ക് കഴിയുമെന്നും പക്ഷേ മത്സരത്തിന്‍റെ സാഹചര‍്യവും ടീമിന്‍റെ ആവശ‍്യങ്ങളും മുൻനിർത്തിയാണ് കളിക്കുന്നതെന്നും അദ്ദേഹം വ‍്യക്തമാക്കി.
'വ‍്യത‍്യസ്ത ബാറ്റിങ് പൊസിഷനുകളിൽ ബാറ്റ് ചെയ്യേണ്ടി വരും. പ്രത‍്യേകിച്ച് അത്തരം സാഹചര‍്യങ്ങളിൽ അത് അത്ര എളുപ്പമല്ല. ഞാൻ നേരത്തെ പറഞ്ഞു ടീമിന് ആവശ‍്യമുള്ളത് അനുസരിച്ചാണ് ബാറ്റേന്തുന്നതെന്ന്. ടീമിന് വേണ്ടി അത് പൊളിക്കേണ്ടി വന്നാൽ ഞാൻ അത് ചെയ്യും'. തിലക് പറഞ്ഞു.
മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ മാധ‍്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു താരം. അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരകളിൽ ആദ‍്യ 10 ഓവറിൽ 4,5 വിക്കറ്റുകൾ ടീമിന് നഷ്ടമായെന്നും ആ സാഹചര‍്യത്തിൽ സ്കോർ വർധിപ്പിക്കാൻ ശ്രമിക്കുന്നതിൽ അർഥമില്ലെന്നും താരം കൂട്ടിച്ചേർത്തു. വൈസ് ക‍്യാപ്റ്റൻ എന്ന നിലയിൽ ടീം മാനേജ്മെന്‍റ് തനിക്ക് ചില ഉത്തരവാദിത്തങ്ങൾ തന്നിട്ടുണ്ടെന്നും അതിനാലാണ് അതിനനുസരിച്ച് കളിക്കുന്നതെന്നും തിലക് പറഞ്ഞു.
ഇംഗ്ലണ്ട്- അയർലൻഡ് പരമ്പരകൾക്ക് പിന്നാലെയായിരുന്നു തിലക് വർമയ്ക്ക് സ്ട്രൈക്ക് റേറ്റ് കുറവാണെന്ന തരത്തിൽ വിമർശനം ഉയർന്നത്. 7 മത്സരങ്ങൾ കളിച്ച താരം 135 പന്തുകളിൽ നിന്നും 131.85 സ്ട്രൈക്ക് റേറ്റിൽ 178 റൺസ് മാത്രമാണ് നേടിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ 25 പന്തിൽ നിന്നും 212 സ്ട്രൈക്ക് റേറ്റിൽ 53 റൺസ് താരം അടിച്ചെടുത്തിരുന്നു.