സൊഹൈബ് ഖാൻ
ന‍്യൂഡൽഹി: ക‍്യാനഡയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ യുഎഇക്ക് വിജയം. നിശ്ചിത 20 ഓവറിൽ ക‍്യാനഡ ഉയർത്തിയ 151 റൺസ് വിജയലക്ഷ‍്യം യുഎഇ 19.4 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ മറികടന്നു.
53 പന്തിൽ 6 ബൗണ്ടറിയും 3 സിക്സും അടക്കം 74 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ആര‍്യാംശ് ശർമയാണ് യുഎഇയുടെ ടോപ് സ്കോറർ. ആര‍്യാംശിനു പുറമെ സൊഹൈബ് ഖാൻ (29 പന്തിൽ 51 ) മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
മലയാളി താരം അലിഷാൻ ഷറഫു (5), ക‍്യാപ്റ്റൻ മുഹമ്മദ് വസീം (4) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ക‍്യാനഡയ്ക്കു വേണ്ടി സാദ് ബിൻ സഫർ മൂന്നു വിക്കറ്റും കലീം സന ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്.
സ്കോർബോർഡിൽ 12 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് വസീമിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. പവർപ്ലേ പൂർത്തിയായപ്പോൾ ആകെ ടീമിന് 39 റൺസാണ് അടിച്ചെടുക്കാനായത്. തൊട്ടടുത്ത് തന്നെ അലിഷാൻ ഫറഫുവിന്‍റെ വിക്കറ്റും നഷ്ടമായി.
പിന്നീട് അഞ്ചാം വിക്കറ്റിൽ ആര‍്യാംശ് ശർമ - സൊഹൈബ് ഖാൻ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. ഇതിനിടെ മായങ്ക് കുമാറും (4) ഹർഷിത് കൗശിക്കും (5) കാര‍്യമായ പ്രകടനം പുറത്തെടുക്കാതെ പുറത്തായി. ഫെബ്രുവരി 16ന് അഫ്ഗാനിസ്ഥാനെതിരേയാണ് യുഎഇയുടെ അടുത്ത മത്സരം.