വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കളെയും ബിസിസിഐ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകും.
ഇന്ത്യയുടെ പതിനഞ്ചുകാരനായ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി സീനിയർ ക്രിക്കറ്റ് ടീമിനൊപ്പമുള്ള തന്‍റെ കന്നി വിദേശ പര്യടനത്തിനു തയാറെടുക്കുകയാണ്. അയർലൻഡിലും ഇംഗ്ലണ്ടിലുമായി നടക്കുന്ന ഇന്ത്യയുടെ ടി20 പരമ്പരകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഈ പതിനഞ്ചുകാരന് ടീമിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ഡ്രസിങ് റൂം അനുവദിക്കും.
1989-ൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാകാൻ ഒരുങ്ങുകയാണ് വൈഭവ്.
വെള്ളിയാഴ്ച ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് ഇന്ത്യ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് അടുത്ത ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനിടെ ഒരു മത്സരത്തിലെങ്കിലും വൈഭവിന്‍റെ ചരിത്രപരമായ അന്താരാഷ്ട്ര അരങ്ങേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇംഗ്ലണ്ടിലെ എല്ലാ വേദികളിലും സൂര്യവംശിക്ക് പ്രത്യേക ഡ്രസിങ് റൂം ഉണ്ടായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ICC) ഇവന്‍റ് സേഫ്ഗാർഡിങ് നിയമങ്ങളും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (ECB) ചട്ടങ്ങളും 16 വയസിൽ താഴെയുള്ളവരെ മുതിർന്നവർക്കായുള്ള ഡ്രസിങ് റൂമുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല.
മത്സരത്തിനിടയിൽ സൂര്യവംശിക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ പ്രവേശിക്കാനും ടീം ചർച്ചകളിൽ പങ്കെടുക്കാനും അനുവാദമുണ്ട്. ഓരോ മത്സരത്തിനു മുൻപും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമാണ് നിയന്ത്രണം ബാധകമാകുക.
ഇംഗ്ലിഷ് കായികരംഗത്ത് ഇത്തരം നടപടികൾ സാധാരണമാണ്. കഴിഞ്ഞ സീസണിൽ ആഴ്സണൽ ഫുട്ബോൾ താരം മാക്സ് ഡൗമാൻ 16 വയസ് തികയുന്നത് വരെ സഹതാരങ്ങളിൽ നിന്ന് മാറി പ്രത്യേക ഡ്രസിങ് റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിൽ ഇത്തരം ചട്ടങ്ങൾ ബാധകമല്ലാത്തതിനാൽ സൂര്യവംശിക്ക് ഇത് പുതിയ അനുഭവമായിരിക്കും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നപ്പോൾ മുതിർന്ന സഹതാരങ്ങൾക്കൊപ്പം ഒരേ ഡ്രസിങ് റൂമാണ് വൈഭവ് പങ്കിട്ടിരുന്നത്.
വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കളും പര്യടനത്തിൽ കൂടെയുണ്ടാകും. ബിസിസിഐ പ്രത്യേക താത്പര്യമെടുത്ത് അവരുടെ ചെലവുകളും വഹിച്ചാണ് ഇതു സാധ്യമാക്കുന്നത്.