ന്യൂഡൽഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാത്രം മതിയെന്നു മുൻ പേസർ സഹീർഖാൻ. ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ഇടംകൈയൻ പേസർ യാഷ് ദയാൽ ബൗളിങ് നിരയിൽ വൈവിധ്യം നൽകുമെന്നും അദ്ദേഹം. ടീം പ്രഖ്യാപനം ഈയാഴ്ച നടക്കാനിരിക്കെയാണു സഹീറിന്‍റെ നിർദേശം.
പരുക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവത്തിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഇരുപത്താറുകാരൻ ദയാലിനെ സഹീർഖാൻ നിർദശിക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ ഫോം സംശയത്തിലാണ്. ഈ സാഹചര്യത്തിൽ ദയാലിനെ ഫലപ്രദമായി ഉപയോഗിക്കാനാകും.
വിക്കറ്റ് കീപ്പർമാരായി പന്തിനു പുറമേ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നതിനിടെയാണ് ഒരു വിക്കറ്റ് കീപ്പർ മതിയെന്ന് സഹീർ പറയുന്നത്.
നാലു പേസർമാർ ടീമിൽ വേണമെന്നതിനാണു പ്രാധാന്യം നൽകേണ്ടത്. ഒരു വിക്കറ്റ് കീപ്പർക്കു വേണ്ടി ബൗളറെ ബലികൊടുക്കരുത്. ഓപ്പണിങ്ങിൽ ശുഭ്മൻ ഗില്ലോ യശസ്വി ജയ്സ്വാളോ ക്യാപ്റ്റൻ രോഹിത് ശർമയുടെ പങ്കാളിയാകണമെന്നും സഹീർ ഖാൻ.