ആക്സിയം 4 ദൗത്യം പൂർത്തിയായി; പക്ഷേ ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും തിരിച്ചുവരവ് വൈകും!
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്‍റെയും മടക്കയാത്ര മാറ്റിവച്ചു. 14 ദിവസത്തെ ആക്‌സിയം 4 ദൗത്യത്തിനായായിരുന്നു സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ജൂലൈ 9ന് 14 ദിവസം പൂര്‍ത്തിയായി. എന്നാല്‍, സംഘം ഭൂമിയിലേക്ക് തിരിക്കാന്‍ ജൂലൈ 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ഇന്ത്യൻ സമയം ജൂലൈ 10ന് വൈകിട്ട് 5.30നായിരുന്നു സംഘം മടങ്ങിയെത്തേണ്ടിയിരുന്നത്. ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയായെങ്കിലും തീരുമാനിച്ചതിലും കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം സ്ഥിരീകരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. സംഘം എന്ന് തിരിച്ചുവരുമെന്ന കൃത്യമായ തീയതിയും വ്യക്തമാക്കിയിട്ടില്ല.
മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം 4 ദൗത്യം.