ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചും സൈബർ തട്ടിപ്പ്
Freepik.com
തിരുവനന്തപുരം: തൊഴിൽ രഹിതരായ യുവാക്കളെയും വിദ്യാർഥികളെയും സാധാരണക്കാരായ വ്യക്തികളെയും ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പ് പദ്ധതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി കേരള പൊലീസ്.
ഇരകൾക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, സൈബർ അടിമത്തത്തിലേക്ക് നിർബന്ധിതരാക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. 2016ൽ ചൈനയിലാണ് ഈ സൈബർ തട്ടിപ്പ് ഉടലെടുത്തത്.
ഇരകളുമായി വിശ്വാസം വളർത്തിയെടുക്കുകയും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും, ആദ്യമാദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം പൂർണമായി നേടിയെടുക്കുകയും ചെയ്യുന്നു.
പിന്നീട് ഇരയുടെ മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്യുന്നതാണ് ഈ സൈബർ കുറ്റവാളികളുടെ രീതി.
തട്ടിപ്പുകൾക്കായി ഗൂഗിളിന്‍റെ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ വിവരം 1930ൽ അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണെന്നും പൊലീസ് അറിയിച്ചു.