കാപ്പിക്കപ്പിലൂടെ അവിഹിതം കണ്ടെത്തി ചാറ്റ് ജിപിടി; വിവാഹമോചനം തേടി യുവതി
പ്രതീകാത്മക ചിത്രം
ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന ചാറ്റ് ജിപിടിയുടെ വാക്ക് വിശ്വസിച്ച് വിവാഹ മോചനത്തിന് അപേക്ഷ നൽകി യുവതി. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും വിഷയം ഗൗരമുള്ളതു തന്നെയാണ്. ഗ്രീസിലാണ് സംഭവം. ചാറ്റ് ബോട്ടിന്‍റെ വാക്കു കേട്ട് 12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാനാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി തീരുമാനിച്ചത്.
കാപ്പി കുടിച്ച ശേഷം കപ്പിൽ മിച്ചം വരുന്ന കാപ്പിപ്പൊടിയുടെ അളവുനോക്കി ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രഫിയുടെ ആധുനിക പതിപ്പാണ് യുവതി ചാറ്റ് ജിപിടിയിൽ പരീക്ഷിച്ചത്. താനും ഭർത്താവും കുടിച്ച് തീർത്ത കാപ്പിക്കപ്പുകളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഭാവി പ്രവചിക്കാൻ യുവതി അവശ്യപ്പെടുകയായിരുന്നു.
ഇവർ അവകാശപ്പെടുന്നതു പ്രകാരം, ചാറ്റ് ജിപിടി പ്രവചിച്ചത് ഭർത്താവിന്‍റെ അവിഹിതത്തെകുറിച്ചാണ്. ഇംഗ്ലിഷ് അക്ഷരം 'ഇ'യിൽ തുടങ്ങുന്ന പേരുള്ള സ്ത്രീയുമായാണ് ഭർത്താവിന് ബന്ധമുള്ളതെന്നും, അവർ നിങ്ങളുടെ കുടുംബം നശിപ്പിക്കുമെന്നും ചാറ്റ് ജിപിടി പ്രവചിച്ചു.
തുടർന്ന് യുവതി ഭർത്താവിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയുമായിരുന്നു. വക്കീലിനെ സമീപിച്ച് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഗ്രീസ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താനിത് ആദ്യം തമാശയായിട്ടായിരുന്നു കണ്ടതെന്നും, പിന്നീട് വക്കീൽ വിളിച്ചപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം മനസിലാവുന്നതെന്നും ഭർത്താവ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകളോടുള്ള അമിത ഭ്രമമാണ് ഭാര്യയെ ഇതിലേക്ക് നയിച്ചതെന്നും യുവാവ് പറയുന്നു.