വിവോ, ഐക്യൂ സ്മാര്‍ട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വിവോ, ഐക്യൂ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പുകാർ രംഗത്തെത്തിയതായി പൊലീസിന്‍റെ മുന്നറിയിപ്പ്. "ഒറിജിന്‍ ഒഎസ് അപ്ഡേറ്റ്' എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്‍റെ രീതി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ "അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എപികെ ഫയലുകള്‍ ഡൗണ്‍ലോഡാകും.
ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്‍ടാക്റ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.
സെറ്റിങ്സ് മെനുവിലെ "സിസ്റ്റം അപ്ഡേറ്റ്' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. "ഫോണ്‍ ബ്ലോക്ക് ചെയ്യും' എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണമായും അവഗണിക്കുക. ഫോണിലെ "ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സസ്' എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വയ്ക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണില്‍ ഉപയോഗിക്കുക. അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക.
ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിങ്, സോഷ്യല്‍ മീഡിയ പാസ്വേഡുകള് മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെൽപ്ലൈന് നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.