പുതിയ നിയമങ്ങളുമായി ട്രായ് 
Tech

മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഇനിമുതൽ നഷ്ടപരിഹാരം; പുതിയ നിയമങ്ങളുമായി ട്രായ്

പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല

Namitha Mohanan

രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ വ്യവസ്ഥ സ്ഥാനം പിടിച്ചിരിക്കുന്നത്.

ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനി നഷ്ടപരിഹാരം നൽകേണ്ടി വരും. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ലംഘനത്തിന്‍റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ വിവിധ ഗ്രേഡുകളായാണ് വിധിക്കുക.

ഒക്ടോബര്‍ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസപ്പെട്ടാല്‍, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലില്‍ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രില്‍ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറില്‍ കൂടുതല്‍ സേവനം നഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് അർഥം. ഒരാഴ്ചയ്ക്കുള്ളിൽ ഈ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം പറയുന്നത്. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഫിക്‌സഡ് ലൈന്‍ സേവനദാതാക്കളും സേവനം തടസപ്പെട്ടാല്‍ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

എന്നാൽ പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് ജിയോ സ്‌പേഷ്യല്‍ മാപ്പുകളില്‍ കമ്പനികള്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിന് ശേഷം കണക്ഷനുകളെടുക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആറ് മാസത്തിനുള്ളില്‍ ഈ പുതിയ നിയമങ്ങള്‍ നിലവില്‍ വരും.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു