നാസയുടെ സ്വപ്ന പദ്ധതി ആർട്ടിമിസ് 2
file photo
ഫ്ലോറിഡ: മനുഷ്യരെ ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതി ആർട്ടിമിസ് 2 ദൗത്യം ഇനിയും വൈകും. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത മാസം നിശ്ചയിച്ചിരുന്ന വിക്ഷേപണം നീട്ടി വച്ചതായി നാസ മേധാവി ജാരെഡ് ഐസക്മാൻ അറിയിച്ചു. 54 വർഷങ്ങൾക്കു ശേഷം ചന്ദ്രനു സമീപം മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു ആർട്ടിമസ് 2 ദൗത്യം.
സ്പേസ് ലോഞ്ച് സിസ്റ്റം(എസ്എൽഎസ്) റോക്കറ്റിലേയ്ക്കുള്ള ഹീലിയം പ്രവാഹത്തിൽ തകരാറ് കണ്ടെത്തിയതാണ് വിക്ഷേപണത്തെ ബാധിച്ചത്. ഇതോടെയാണ് മാർച്ചിൽ നിശ്ചയിച്ചിരുന്ന വിക്ഷേപണം നീട്ടിയത്. ദൗത്യം മാർച്ചിലെ വിക്ഷേപണ വിൻഡോയിൽ നിന്നും മാറ്റിയതായി ഐസക്മാൻ എക്സ് പോസ്റ്റിൽ അറിയിച്ചു.
വെറ്റ് ഡ്രസ് റിഹേഴ്സൽ
ആർട്ടിമിസ് 2 ന്‍റെ വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 20 ന് നടത്തിയിരുന്നു. 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഉൾപ്പടെ പൂർത്തിയായിരുന്നു. യഥാർഥ ഇന്ധനം ഉപയോഗിക്കുകയും വിക്ഷേപണത്തിന് തൊട്ടുമുമ്പ് നിർത്തുന്നതുമായ പരിശീലന കൗണ്ട് ഡൗണാണ് വെറ്റ് ഡ്രസ് റിഹേഴ്സൽ.
മാർച്ച് ആറിന് വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. ഇതിനിടെയാണ് ഗുരുതര സാങ്കേതികപ്പിഴവ് കണ്ടെത്തിയത്. ഏപ്രിൽ ആദ്യത്തിലോ അവസാനത്തിലോ ആയിരിക്കും പുതിയ വിക്ഷേപണ തിയതി എന്നാണ് റിപ്പോർട്ടുകൾ.