തിരുവനന്തപുരം: വാട്സ് ആപ്, ഫെയ്സ്ബുക്ക് മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്നതായി പൊലീസിന്‍റെ മുന്നറിയിപ്പ്. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.
നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സാപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക. സ്വയം വഞ്ചിതരാകാതിരിക്കാൻ നമുക്ക് പരമാവധി ജാഗ്രത പുലർത്താമെന്നും പൊലീസ് നിർദേശിച്ചു.