ന്യൂഡൽഹി: വേദനസംഹാരി മരുന്നായ മെഫ്താൽ (Meftal ) ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രം. ഈ മരുന്നിന്‍റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനാണ് (IPC) മുന്നറിയിപ്പ് പുറത്തുവിട്ടത്. മരുന്നിലെ മെഫെനാമിക് ആസിഡ് എന്ന ഘടകം പല തരത്തിലുള്ള അലർജിയ്ക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്മനോറിയ, നേരിയതോ മിതമായതോ ആയ വേദന, വീക്കം, പനി, പല്ലുവേദന, ആർത്തവ സമയത്തെ വയറുവേദന എന്നിവയുടെ ചികിത്സയ്ക്കായി മെഫ്താലാണ് സാധാരണയായി വേദനസംഹാരിയായി നിർദ്ദേശിക്കുന്നത്. സാധാരണഗതിയിൽ രണ്ടാഴ്ച മുതൽ എട്ടാഴ്ച്ചയ്ക്കുള്ളിലാണ് പല തരത്തിലുള്ള അലർജികളും ഉണ്ടാകുന്നത്. അതിന്റെ ലക്ഷണങ്ങളിൽ ചർമ്മത്തിലെ ചുണങ്ങ്, പനി, ലിംഫഡെനോപ്പതി എന്നിവയാണ് ഉൾപ്പെടുന്ന ലക്ഷണങ്ങൾ.
നവംബർ 30-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശപ്രകാരം, മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും അഭ്യർഥിച്ചിട്ടുണ്ട്. മെഫ്താലിൻ ഉപയോഗിച്ച് ഏതെങ്കിലും തരത്തിൽ പാർശ്വഫലങ്ങളുടെ ലക്ഷണം കണ്ടാൽ www.ipc.gov.in എന്ന വെബ്സൈറ്റ് വഴി അറിയിക്കാനുള്ള സംവിധാനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.