സർക്കാർ ബസിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിച്ചതിനെ ചൊല്ലി കണ്ടക്‌ടറോട് തർക്കിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിഎസ്) ബസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇയാൾ ധരിച്ചിട്ടുള്ള തൊപ്പി മതപരമാ ണെന്നും യൂണിഫോമിന്‍റെ ഭാഗമായി തൊപ്പി ധരിക്കാന്‍ അനുവാദമുണ്ടോയെന്നും ചോദിച്ചാണ് യുവതി തർക്കിക്കുന്നത്.
വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ കണ്ടക്‌ടറുടെ മുഖം മാത്രമേ കാണാനാകു. വീട്ടിലോ, പള്ളിയിലോ മതം അനുഷ്ഠിക്കാമെന്നും സർക്കാർ ജീവനക്കാരന്‍ എന്ന നിലയിൽ ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിക്കരുതെന്നും യുവതി പറയുന്നത് വീഡിയോയിൽ കാണാം.
എന്നാൽ, താന്‍ വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്‌ടർ മറുപടി പറയുന്നുണ്ട്. ഇയാൾ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി വീണ്ടും കയർത്തു സംസാരിക്കുകയാണ്. നിങ്ങൾ ഇത്തരത്തിൽ തൊപ്പി ധരിക്കുന്നത് നിയമനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണെന്നും തൊപ്പി ഉടന്‍ മാറ്റിയില്ലെങ്കിൽ അധികൃതരെ അറിയിക്കുമെന്നും യുവതി വാശിപിടിക്കുന്നതോടെ ഇയാൾ തൊപ്പി നീക്കം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. സംഭവം നടന്നത് ഏകദേശം 10 ദിവസം മുന്‍പാണ്. യൂണിഫോം നിയമങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്‍പ് എഴുതിയതാണെന്നും, ഈ ഘട്ടത്തിൽ തങ്ങൾക്ക് അഭിപ്രായം ഒന്നും പറയാനില്ലെന്നും ബിഎംടിഎസ് അധികൃതർ പ്രതികരിച്ചു. ഇ
അതേസമയം, കണ്ടക്‌ടറോടുള്ള യുവതിയുടെ പെരുമാറ്റം മോശമാണെന്ന് ഒരു ഭാഗം വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. സംഭവ സമയത്ത് ബസിലെ മറ്റ് യാത്രക്കാർ ആരും വിഷയത്തിൽ ഇടപെടുന്നില്ലെന്നും വീഡിയോയിൽ വ്യക്തമാണ്.