
വെയിൽസ് കാബിനറ്റ് സെക്രട്ടറി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വരുന്ന വർഷത്തിൽ 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യും. ഇക്കാര്യം വെയിൽസ് ക്യാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലൂടെ വെയില്‍സിലെത്തിയത്. വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്‍റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് മുഖ്യമന്തിയെ അറിയിച്ചു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെയിൽസിന്‍റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ 2024 മാർച്ച് ഒന്നിന് ഒപ്പുവച്ചിരുന്നു.
"വെയിൽസ് ഇൻ ഇന്ത്യ 2024' വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന ചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടീഷ് ഹൈകമ്മീഷൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ജെയിംസ് ഗോർഡൻ പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്സ് ഇയാന്‍ ഓവന്‍, എന്നിവർ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.