
ഗൗരിലക്ഷ്മി, വേടൻ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ വിദ്യാർഥികൾ വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ലെന്ന് ശുപാർശ. ബിഎ മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിലാണ് രണ്ടു പാട്ടുകളും ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ ആണ് പഠന റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിച്ചിരിക്കുന്നത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്‍റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്.
ഗൗരി ലക്ഷ്മി യുടെ അജിതാ ഹരേ എന്ന പാട്ട് കഥകളി സംഗീതവുമായി താതമ്യ പഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ മലയാളം വിദ്യാർഥികൾക്ക് ഇത് കഠിനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
വേടന്‍റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നു കാണിച്ച് സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു. അതേ തുടർന്നാണ് വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദേശിച്ചത്.