

ലക്ഷ്മി പ്രിയ
മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഗ്രൂപ്പ് പോര് കനക്കുന്നു. നടി അൻസിബ ഹസനെതിരേ പൊലീസിൽ പരാതി നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ നടിയും സംഘടനാ വൈസ് പ്രസിഡന്‍റുമായ ലക്ഷ്മി പ്രിയ. തനിക്കെതിരേ എക്സിക്യൂട്ടീവ് അംഗം വ്യാജ പരാതി നൽകിയിരുന്നു എന്ന് അൻസിബ ആരോപിച്ചിരുന്നു. ആ പരാതി നൽകിയത് താനാണെന്നാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് ഒരു മെസേജ് അയച്ചിരുന്നു.
അതിനെച്ചൊല്ലി വീട്ടിൽ ഭർത്താവുമായി പ്രശ്നമുണ്ടായി. കുടുംബജീവിതം തകരുമെന്ന അവസ്ഥയിൽ വരെ എത്തി. അപ്പോഴാണഅ വനിതാ സെല്ലിൽ പരാതി നൽകിയത്. പ്രശ്നം പരിഹരിക്കാൻ ഭർത്താവിനോട് സംസാരിക്കണം എന്നാണ് അൻസിബയോട് ആവശ്യപ്പെട്ടത്. ജിഹാദി എന്നു വിളിച്ചു എന്ന ആരോപണവുമായി ഇതിനു ബന്ധമില്ല. ഇപ്പോഴുള്ള ആരോപണങ്ങൾക്കു പിന്നിൽ നീനാ കുറുപ്പാണ്. ജനറൽ സെക്രട്ടറിയുടെ (കുക്കു പരമേശ്വരൻ) ശിങ്കിടിയാണ് നീനാ കുറുപ്പെന്നും അവരെ പ്രീതിപ്പെടുത്താത്തതിനാൽ അമ്മയിൽ ഒരു മാസത്തോളം തനിക്ക് വിലക്ക് ഉണ്ടായിരുന്നുവെന്നും കുടുംബയോഗത്തിൽ ടിനി ടോമിനെ തെറി വിളിച്ചത് നീനാ കുറുപ്പാണെന്നുമാണ് ലക്ഷ്മിപ്രിയയുടെ ആരോപണം.
അൻസിബയെയും മലയാളത്തിലെ മഹാനടനെയും ചേർത്ത് കുക്കു പരമേശ്വരൻ മോശമായി പറഞ്ഞുവെന്നാണ് ഓഫിസ് സ്റ്റാഫ് അതുല്യയുടെ പരാതിയിൽ ഉള്ളത്. അൻസിബ നൽകുന്ന പരാതികൾ ഒന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയുന്നില്ല. കമ്മിറ്റി തുടങ്ങിയപ്പോൾ മുതൽ അൻസിബ രാജി വയ്ക്കാൻ ഒരുങ്ങുന്നുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് വിഷയങ്ങൾക്കെല്ലാം പിന്നിൽ. ജനറൽ ബോഡിയിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.