

അൻസിബ, ലക്ഷ്മിപ്രിയ
കൊച്ചി: താരസംഘടന അമ്മയിലെ പടലപ്പിണക്കം നിയമക്കുരുക്കിലേക്ക്. നടി ലക്ഷ്മിപ്രിയയ്ക്കെതിരേ പൊലീസിൽ പരാതി നൽകി അൻസിബ ഹസ്സൻ. ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയിൽ തന്നെ വിളിച്ചു വരുത്തി അവഹേളിച്ചുവെന്നാരോപിച്ച് തൃപ്പൂണിത്തുറ എസ്ഐക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടു കൊണ്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്.
ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചു വരുത്തി മണിക്കൂറുകളോളം പൊലീസ് ഇൻസ്പെക്റ്റർ അവഹേളിച്ചുവെന്നും നിർബന്ധപൂർവം ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്തെഴുതി വാങ്ങിയെന്നുമാണ് അൻസിബ ആരോപിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് ഒരു മെസേജ് അയച്ചിരുന്നു. അതിനെച്ചൊല്ലി വീട്ടിൽ ഭർത്താവുമായി പ്രശ്നമുണ്ടായി. കുടുംബജീവിതം തകരുമെന്ന അവസ്ഥയിൽ വരെ എത്തി. അപ്പോഴാണ് വനിതാ സെല്ലിൽ പരാതി നൽകിയത്. പ്രശ്നം പരിഹരിക്കാൻ ഭർത്താവിനോട് സംസാരിക്കണം എന്നാണ് അൻസിബയോട് ആവശ്യപ്പെട്ടതെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴുള്ള ആരോപണങ്ങൾക്കു പിന്നിൽ നീനാ കുറുപ്പാണ്. ജനറൽ സെക്രട്ടറിയുടെ (കുക്കു പരമേശ്വരൻ) ശിങ്കിടിയാണ് നീന കുറുപ്പെന്നും അവരെ പ്രീതിപ്പെടുത്താത്തതിനാൽ അമ്മയിൽ ഒരു മാസത്തോളം തനിക്ക് വിലക്ക് ഉണ്ടായിരുന്നുവെന്നും, കുടുംബയോഗത്തിൽ ടിനി ടോമിനെ തെറി വിളിച്ചത് നീന കുറുപ്പാണെന്നുമാണ് ലക്ഷ്മിപ്രിയയുടെ ആരോപണം.