

അജഃസുന്ദരി വിവാദത്തിൽ ആഷിഖ് അബു
പുതിയ സിനിമയായ അജഃസുന്ദരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഷിഖ് അബുവിന്‍റെ നിർമാണ കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്‍റെ ഭക്ഷണച്ചുമതല വടകര സ്വദേശിയായ സജിത്തിനാണ് നൽകിയിരുന്നതെന്നും ഇയാളാണ് വ്യാപാരികൾക്ക് പണം നൽകേണ്ടിയിരുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്. ഇയാൾക്ക് 25 ലക്ഷം കൈമാറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനിമ സംഘടനകളിലും കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്നും നിർമാണ കമ്പനി വ്യക്തമാക്കി. നിയമപരമായി തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരികൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.
മനു ആന്‍റണി സംവിധാനം ചെയ്യുന്ന അജഃസുന്ദരി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി കോഴിക്കോട് വിലങ്ങാട് എത്തിയ സിനിമാ സംഘം പ്രാദേശിക വ്യാപാരികളിൽ നിന്ന് പച്ചക്കറിയും ഇറച്ചിയും ഉൾപ്പടെയുള്ള വസ്തുക്കൾ വാങ്ങിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. ഷൂട്ട് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയില്ലെന്ന പരാതിയുമായി വ്യാപാരികൾ രംഗത്തെത്തുകയായിരുന്നു.
ഒപിഎമ്മിന്‍റെ കുറിപ്പ് വായിക്കാം
വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു. വിലങ്ങാട് നടന്ന അജസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ) യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ–നെയാണ് ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.
15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.
നിയപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒപിഎം സിനിമാസ് പൂർണമായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.’’