
കൊച്ചി: സിനിമാ നിർമാതാക്കൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ പുതിയ നീക്കവുമായി ഫിലിം ചേംബർ. മാർച്ച് 25നു ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിന്‍റെ അനുമതി വാങ്ങിയതിനു ശേഷം മാത്രമേ കരാർ ഒപ്പിടാവൂ എന്നാണ് സിനിമാ സംഘടനകൾക്ക് ചേംബർ നൽകിയിരിക്കുന്ന നിർദേശം. മാർച്ച് 27ന് പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം എൻപുരാനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് സൂചന. മാർച്ച് 27ന് സൂചനാ സമരം നടത്തി എമ്പുരാനെ പ്രതിസന്ധിയിലാക്കാനും നീക്കമുണ്ട്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജി. സുരേഷ് കുമാറിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിൽ എമ്പുരാന്‍റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നൽകാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് മോഹൻലാൽ പങ്കു വച്ചതും വിവാദങ്ങൾക്കിട വച്ചിരുന്നു.
ആന്‍റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചർച്ചയ്ക്കില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. ആന്‍റണിയെ ചൊടിപ്പിച്ചത് കലക്ഷൻ വിവരങ്ങൾ പുറത്തുവിടുമെന്നുള്ള തീരുമാനമാണെന്നും അത് ഇനിയും പുറത്തു വിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
അതിനു പിന്നാലെയാണ് ഫിലിം ചേംബറിന്‍റെ കടുത്ത നീക്കം.പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മഞ്ജുവാര്യർ അടക്കമുള്ള മുൻനിര താരങ്ങൾ അണി നിരക്കുന്ന ചിത്രം വലിയ ബജറ്റിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.