

ഋതഭരി ചക്രവർത്തി
ശരീരം തടിച്ചതോടെ സിനിമയിൽ അവസരങ്ങൾ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ഋതഭരി ചക്രവർത്തി. ആരോഗ്യ പ്രശ്നങ്ങൾ മൂലം നാലു ശസ്ത്രക്രിയകൾ ചെയ്തതിനു പിന്നാലെ 15 കിലോയോളം ഭാരമാണ് ഋതഭരിക്ക് വർധിച്ചത്. അതു വരെയും ഋതഭരിയെ ആരാധിച്ചവർ പിന്നീടവരെ ശരീരഭാരത്തിന്‍റെ പേരിൽ ട്രോൾ ചെയ്യാൻ തുടങ്ങി.
എനിക്ക് തടി കൂടിയതിനെ എന്തോ കുറ്റം പോലെയാണ് ആളുകൾ എടുത്തിരിക്കുന്നത്. ഞാനെന്തോ മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിച്ചതു പോലെ. തുടക്ക കാലത്ത് ശസ്ത്രക്രിയകളുടെ ഭാഗമായാണ് തടി കൂടിയത്. ആ സമയത്ത് കഴിച്ചിരുന്ന ചില മരുന്നുകൾ തടി വയ്ക്കാൻ കാരണമായി. പക്ഷേ 2023 ൽ ഫത്താഫത്തി എന്ന സിനിമയ്ക്കു വേണ്ടിയാണ് താൻ 15 കിലോ ഭാരം കൂട്ടിയതെന്ന് നടി പറയുന്നു.
ആ സിനിമയിൽ എപ്പോഴും തന്‍റെ ശരീരത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്ന തടിച്ച സ്ത്രീയുടെ കഥാപാത്രത്തെയാണ് ഋതഭരി അവതരിപ്പിച്ചിരുന്നത്. അഭിനയത്തിന്‍റെ തുടക്കകാലത്ത് തനിക്ക് വേണ്ടത്ര ശരീരഭാരം ഉണ്ടായിരുന്നില്ല. ഇത്രയും ഭാരക്കുറവിൽ തുടരെ തുടരെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ലെന്നാണ് അന്ന് ഡോക്റ്റർ പറഞ്ഞത്. ഭാരം കൂടിയതിൽ പിന്നെ എനിക്ക് അവസരങ്ങൾ നഷ്ടമായിത്തുടങ്ങി. പുരുഷന്മാർക്ക് എപ്പോഴും മെലിഞ്ഞ സ്ത്രീകളെ കണ്ടു കൊണ്ടിരിക്കാനാണ് ഇഷ്ടം. അവരുടെ അഭിപ്രായമാണ് പ്രധാന അഭിപ്രായമായി മാറുന്നതെന്നാണ് മറ്റൊരു ദുഃഖകരമായ യാഥാർഥ്യം എന്നും ഋതഭരി പറയുന്നു.