

തടി കുറയ്ക്കാൻ 'മോളിക്യൂൾ'പിൽസ്; റഷ്യയെ വരിഞ്ഞു മുറുക്കുന്ന വിവാദ ഗുളികകൾ
അമിത ഭാരം കുറയ്ക്കുന്നതിനായി പല മാർഗങ്ങളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. പല തരത്തിലുള്ള ഡയറ്റ് പ്ലാനുകളും വ്യായാമവുമെല്ലാം ഇതിൽ പെടും. എന്നാൽ ഇവയൊന്നും കൂടാതെ തന്നെ തടി കുറയ്ക്കുന്ന പുതിയൊരു ട്രെൻഡിനൊപ്പമാണ് റഷ്യയിലെ കൗമാരക്കാർ. മോളിക്യൂൾ എന്ന പേരിൽ അറിയപ്പെടുന്ന പിൽസ് ആണ് ഇപ്പോൾ റഷ്യയിൽ വൻതോതിൽ വിറ്റഴിയുന്നത്. ടിക് ടോക്കിലൂടെയാണ് റഷ്യയിൽ ഈ പിൽസ് പ്രശസ്തമായത്. മോളിക്യൂൾ കഴിച്ച് തടി കുറഞ്ഞ നിരവധി പേരാണ് ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരിക്കുന്നത്.
പക്ഷേ എല്ലാ അദ്ഭുത കഥകളിലുമെന്ന പോലെ മോളിക്യൂളിനു പിന്നിലും ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. മോളിക്യൂൾ ദിവസവും കഴിച്ചിരുന്നവരിൽ പലരും ശരീരം വിറയൽ, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയാൽ ബുദ്ധിമുട്ടുകയാണിപ്പോൾ. ഡാൻഡെലിയൻ എന്ന ചെറിയുടെ വേരും പെരുംജീരകത്തിന്‍റെ എണ്ണയും അടങ്ങുന്ന വളരെ പ്രകൃതിദത്തമായ പിൽസ് ആണിവയെന്നാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. എന്നാൽ സിബുട്രാമിൻ അടക്കമുള്ള നിരോധിക്കപ്പെട്ട പല രാസവസ്തുക്കളും ഇവയിൽ ഉണ്ടെന്ന് തെളിഞ്ഞുവെന്ന് റഷ്യൻ പത്രമായ ഇസ്വെസ്റ്റിയ റിപ്പോർട്ട് ചെയ്യുന്നു.
ആന്‍റി ഡിപ്രസന്‍റ് എന്ന രീതിയിൽ 1980ൽ ആണ് സിബുട്രമിൻ ഉത്പാദിപ്പിച്ചത്. പിന്നീട് വിശപ്പ് നിയന്ത്രിക്കുന്നതിനുള്ള മരുന്നായി ഇതു മാറി. എന്നാൽ ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ 2010 മുതൽ യുഎസിലും തുടർന്ന് യുകെ, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലും സിബുട്രാമിൻ നിരോധിച്ചു.
പക്ഷേ റഷ്യയിൽ സിബുട്രാമിൻ ഇപ്പോഴും ഡോക്റ്റർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കാം. ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഈ മരുന്ന് ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. അനധികൃതമായി ഇവ വിറ്റഴിക്കുന്നത് തടയാൻ റഷ്യ ശ്രമിക്കുന്നുണ്ടെങ്കിലും കരിഞ്ചന്തകളിൽ ഇവ ധാരാളമായി ലഭ്യമാകുന്നുണ്ട്. മോളിക്യൂൾ വിൽക്കുന്നത് കർശനമായി നിരോധിക്കപ്പെടുമെന്ന അവസ്ഥ എത്തിയതോടെ ആറ്റം എന്നി പുതിയ പേരിൽ ഇതേ പിൽ വിപണിയിലെത്തി. താരതമ്യേന കുറഞ്ഞ വിലയിലാണ് ഇവ വിറ്റഴിക്കുന്നതെന്നതാണ് കൗമാരക്കാരെ ആകർഷിക്കുന്നത്. 20 ദിവസത്തേക്കുള്ള പാക്കിന് വെറും 6-7 പൗണ്ട് മാത്രമാണ് ചെലവ്. അതു മാത്രമല്ല ഇൻഫ്ലുവൻസർമാർ വലിയ രീതിയിൽ ഇവയ്ക്ക് പ്രചരണം നൽകുന്നുമുണ്ട്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മോളിക്യൂളഅ് ട്രെൻഡ് അവസാനിപ്പിക്കുന്നതിനുള്ള കടുത്ത ശ്രമത്തിലാണിപ്പോൾ റഷ്യ.