വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിന്‍റെ പണം തട്ടി; ഹെഡ്മിസ്ട്രസിന് 4 വർഷം തടവും പിഴയും

ഇല്ലാത്ത 187 കുട്ടികൾക്കു വേണ്ടി അധികമായി ആറു അധ്യാപകരെ കൂടി നിയമിക്കാനുള്ള ഉത്തരവും ഹെഡ്മിസ്ട്രസ് നേടിയെടുത്തിരുന്നു.
Court sentences school officials to 4 years imprisonment in 'ghost' student scam

വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിന്‍റെ പണം തട്ടി; ഹെഡ്മിസ്ട്രസിന് 4 വർഷം തടവും പിഴയും

Updated on

റാണിപേട്ട്: സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിൽ നിന്ന് പണം തട്ടിയ കേസിൽ സ്കൂൾ ഹെഡ് മിസ്ട്രസിന് 4 വർഷം തടവ് വിധിച്ച് കോടതി. തമിഴ്നാട്ടിലെ വിത്വ രത്ന വില്ല സർക്കാർ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. ഹെഡ്മിസ്ട്രസ് ആലീസ് തബിത വിജയ് കുമാരിയെയാണ് ശിക്ഷിച്ചിരിക്കുന്നത്. 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ടു നിന്ന കറസ്പോണ്ടന്‍റ് കരുണാകര സഞ്ജീവ് ദോസിനും 4 വർഷം തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഡയറക്റ്ററേറ്റ് ഒഫ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ടീം സ്കൂളിൽ നടത്തിയ മിന്നൽ പരിശോധനയെത്തുടർന്ന് 2012 ഓഗസ്റ്റ് 27നാണ് തട്ടിപ്പ് പുറത്തു വന്നത്. 259 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്നാണ് രേഖകളിൽ ഉണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ 187 കുട്ടികളുടെ പേര് വ്യാജമായി ചേർത്തിരിക്കുന്നതാണെന്ന് കണ്ടെത്തി.

ഇല്ലാത്ത 187 കുട്ടികൾക്കു വേണ്ടി അധികമായി ആറു അധ്യാപകരെ കൂടി നിയമിക്കാനുള്ള ഉത്തരവും ഹെഡ്മിസ്ട്രസ് നേടിയെടുത്തിരുന്നു. ഇതു വഴി കൂടുതലുള്ള അധ്യാപകരുടെ ശമ്പള ഇനത്തിൽ 4,67,121 രൂപയും കുട്ടികളുടെ ഉച്ച ഭക്ഷണത്തിന്‍റെ പേരിൽ 2,762 രൂപയും സർക്കാരിൽ നിന്ന് തട്ടിയെടുത്തിരുന്നുവെന്നും വ്യക്തമായി. ഈ തരത്തിൽ 4.69 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.

logo
Metro Vaartha
www.metrovaartha.com