

താനെ, നവി മുംബൈ, നോയ്ഡ എന്നിവിടങ്ങളിൽ എഫ്‌ഡിഎ പരിശോധന നടത്തി.
AI Image
മുംബൈ: നവി മുംബൈയിലെയും നോയിഡയിലെയും ഗോഡൗണുകളിൽ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ (FDA) മിന്നൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ പുതിയ തീയതി നൽകി വീണ്ടും വിൽപ്പനയ്ക്ക് എത്തിച്ച വൻ സംഘമാണ് പിടിയിലായത്. ലേയ്സ്, കുർകുറെ, മാഗി, തംബ്സ് അപ്പ് തുടങ്ങി ഏറെ ജനപ്രീതിയുള്ള പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും വ്യാജ ഉത്പന്നങ്ങളും കണ്ടെത്തി.
എഫ്‌ഡിഎയുടെ നേതൃത്വത്തിൽ താനെ, നവി മുംബൈ പൊലീസുമായി ചേർന്നായിരുന്നു പരിശോധനകൾ. കാലഹരണപ്പെട്ട ഉത്പന്നങ്ങളുടെ യഥാർഥ നിർമാണ, കാലാവധി തീയതികൾ മാറ്റി പുതിയവ രേഖപ്പെടുത്തുന്നതാണ് ഈ തട്ടിപ്പുകാരുടെ രീതി. കൂടാതെ, പാക്കറ്റുകളിലെ പോഷകാംശം സംബന്ധിച്ച വിവരങ്ങൾ മാറ്റുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തിരുന്നതായി എഫ്ഡിഎ അധികൃതർ കണ്ടെത്തി.
ബിംഗോ മാഡ് ആംഗിൾസ്, ഫൺ ഫ്ലിപ്സ്, മാഗി ഇൻസ്റ്റന്‍റ് നൂഡിൽസ്, നോർ മഷ്റൂം സൂപ്പ്, റെഡി-ടു-ഈറ്റ് പനീർ ടിക്ക മസാല, ദാൽ മഖ്നി, ഹെൽമാൻസ് മയോണൈസ്, ടിൻ കാൻ പാനീയങ്ങളായ ലിംക എന്നിവയുടെയും നിയമവിരുദ്ധ സ്റ്റോക്ക് പിടിച്ചെടുത്തു.
മുംബൈയിലെ ഏഴ് ട്രേഡിങ്, കയറ്റുമതി സ്ഥാപനങ്ങളിലും ഡൽഹിയിലെ മൂന്ന് കമ്പനികളിലുമാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. മുളുണ്ടിലെ നോവാസ് എക്സ്പോർട്ട്, ഘാട്കോപ്പറിലെ ജോഷി ദർസ്, മലാഡിലെ ബിയോണ്ട് എക്സ്പോർട്ട്, ഫോർട്ടിലെ ജംനദാസ് റട്ടൻസായ് ആൻഡ് കോ, സ്പാൻ ഇംപെക്സ്, അന്ധേരിയിലെ കസ്തൂരി, ചെമ്പൂരിലെ അങ്കദ് എക്സ്പോർട്ട് എന്നിവിടങ്ങളിലായിരുന്നും മുംബൈയിലെ പരിശോധന. നോയിഡയിലെ ഭാരത് ഇന്‍റർനാഷണൽ, അരിക എക്സ്പോർട്ട്, ആർണിക എക്സ്പോർട്ട് എന്നീ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടർഭെ വ്യാവസായിക മേഖലയിലെ സാധനാ എന്‍റർപ്രൈസസിന്‍റെ ലൈസൻസും എഫ്ഡിഎ റദ്ദാക്കിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങളിൽ നിന്നായി 4,942 കാർട്ടൺ സാധനങ്ങളാണ് എഫ്ഡിഎ പിടിച്ചെടുത്തത്. ഇതിന് ഏകദേശം 75,21,269 രൂപ വിലവരുമെന്ന് കണക്കാക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യം വച്ച് പന്താടുന്ന ഇത്തരം സംഘങ്ങൾക്കെതിരേ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.