

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ
file image
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യപ്പെട്ടു.
"സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തീരുമാനം ഏകപക്ഷീയമാണ്. അത് പൊതു ഗതാഗതത്തെ തകർക്കും. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർഥികളെ മാത്രം കൊണ്ടുപോവേണ്ട അവസ്ഥ വരും.
കർണാടകയിലും തമിഴ്നാട്ടിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സ്ഥിതി അതല്ല. സൗജന്യ യാത്ര നിയമമാവും മുൻപ് സ്വകാര്യ ബസ് ഉടമകളുമായി സംസാരിക്കണം". അദ്ദേഹം പറഞ്ഞു.