

പഴുത്ത കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു, യുവാവിന്‍റെ കാൽ മുറിച്ചുമാറ്റി; ചികിത്സാപ്പിഴവെന്ന് പരാതി
പത്തനംതിട്ട: ചികിത്സപ്പിഴവിനെ തുടർന്ന് യുവാവിന്‍റെ കാൽ മുറിച്ചു മാറ്റേണ്ടിവന്നെന്ന് പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവാണ് (30) പരാതിയുമായി രംഗത്തെത്തിയത്. വീണ് കാലൊടിഞ്ഞതിനെ തുടർന്നാണ് അഭിമന്യു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്. പഴുത്ത കാലിലാണ് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത് എന്നാണ് അഭിമന്യു പറയുന്നത്.
ഡിസംബറിലാണ് വീണ് കാലൊടിഞ്ഞത്. രണ്ട് ഒടിവ് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്ററിട്ട് രണ്ടു ദിവസം സ്ട്രെക്ചറിൽ കിടത്തിയെന്ന് അഭിമന്യു പറയുന്നു. വേദനയ്ക്കുള്ള മരുന്ന് നൽകിയിരുന്നില്ല. തുടർന്നാണ് വാർഡിലേക്ക് മാറ്റുന്നത്. പഴുത്ത കാലിലാണ് 31ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടതെന്നും അഭിമന്യു പറയുന്നത്.
സ്കാനിങ്ങിൽ ഞരമ്പിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമത്തെ കാലിൽനിന്ന് ഞരമ്പെടുത്ത് ഘടിപ്പിച്ചു. പിന്നീട് കാലിന്‍റെ സ്പർശനശേഷി നഷ്ടമായി. ഇതോടെ കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. എസി മെക്കാനിക്കായി ജോലി നോക്കുകയായിരുന്നു അഭിമന്യു. ഭാര്യയും മകനുമുണ്ട്. കാൽ നഷ്ടപ്പെട്ടതോടെ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം.