

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ!
representative image
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഗ്യാരന്‍റികളിൽ പ്രധാനപ്പെട്ടതായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്നത്. ഇപ്പോഴിതാ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്.
എന്നാൽ പ്രഖ്യാപനം അതേപടി നടപ്പാക്കിയാൽ കെഎസ്ആർടിസി അധഃപതനത്തിലേക്ക് പോവുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്മെന്‍റ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
ഒരു ദിവസം ശരാശരി 10 ലക്ഷം മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയാൽ 112 കോടി രൂപയുടെ നഷ്ടമാണ് പ്രതിമാസം കെഎസ്ആർടിസിക്ക് ഉണ്ടാവുക. ഓർഡിനറി ബസിൽ മാത്രം യാത്ര സൗജന്യമാക്കിയാൽ ഒരുമാസം നഷ്ടം 57 കോടി രൂപ.
ഓര്‍ഡിനറിക്ക് പുറമെ സിറ്റി ഫാസ്റ്റുകളില്‍ക്കൂടി യാത്രാസൗജന്യം വ്യാപിപ്പിച്ചാല്‍ വരുമാനനഷ്ടം 65 കോടി, ദീര്‍ഘദൂരയാത്ര കൂടി സൗജന്യമാക്കാനായി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസുകളിലും ഫ്രീ ടിക്കറ്റ് നൽകിയതാൽ നഷ്ടം 90 കോടി, ഇനി എല്ലാ ബസിലും സൗജന്യമാണങ്കില്‍ 112 കോടിയാവും പ്രതിമാസ നഷ്ടം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി നടപ്പാക്കിയാൽ ഉണ്ടാവുന്ന നഷ്ടം സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടി വരും.
ഈ റിപ്പോർട്ട് പരിഗണിച്ചാലും ഏതൊക്കെ ബസുകളിലാണ് സൗജന്യ യാത്ര നൽകേണ്ടത് എന്നതിൽ തീരുമാനമുണ്ടാവുക. ഗതാഗത മന്ത്രി സി. പി. ജോൺ അധ്യക്ഷനായ സമിതിയാവും അന്തിമ തീരുമാനമെടുക്കു. എന്തായാലും പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്നാണ് സതീശൻ സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.