തലവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത 7 വയസുകാരന്‍റെ കാൽ തളർന്നു; ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്
തൃശൂർ: തൃശൂർ ചാവക്കാട് ആശുപത്രിയിൽ തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത 7 വയസുകാരന്‍റെ കാല് തളന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്. ഡോക്ടറെ ഒന്നാം പ്രതിയാക്കിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്‍റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളർന്നു പോയത്.
ഈ മാസം ഒന്നിനാണ് സംഭവം. പാലയൂർ സെന്‍റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലിക്ക് തലവേദനയെ തുടർന്നാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് അവിടെ വച്ച് പോയെന്നും ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകുകയായിരുന്നു. പിന്നാലെ ഇടതു കാലിന് തരിപ്പും ശക്തമായ വേദനയും അനുഭവപ്പെടുകയും കുട്ടി നടക്കാൻ ശ്രമിച്ചെങ്കിലും വീഴുകയുമായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കുട്ടിയുടെ ഉമ്മ ഡോക്‌ടറെ കണ്ട് കാര്യം അറിയിച്ചപ്പോൾ കാലിന്‍റെ പ്രശ്നം മാറിക്കോളുമെന്നും കയ്യിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ മരുന്നു തന്നയായും ഉമ്മ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അഭിപ്രായപ്പെട്ടതായും പറയുന്നു.
ഇതോടെ രക്ഷിതാക്കൾ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകി.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.