

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്റ്റർക്ക് സസ്പെൻഷൻ
file image
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്റ്റർക്ക് സസ്പെൻഷൻ. റൗണ്ട്സ് നടത്തിയ ഡോക്റ്റർക്കെതിരേയാണ് നടപടി.
രോഗിയെ പരിചരിച്ചതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് നടപടി. അഞ്ച് ദിവസം മുറിവ് ഡ്രസ് ചെയ്തില്ലെന്നും ബന്ധുക്കൾ പരാതി പറഞ്ഞപ്പോൾ മാന്യമായി പെരുമാറിയില്ലെന്നും കണ്ടെത്തിയിരുന്നു.
പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്‍റെ കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റാണ് രാജേന്ദ്ര പ്രസാദ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു.
ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയപ്പോൾ അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മുറിവിൽ പുഴു അരിക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെയാണ് ആരോഗ്യവകുപ്പിന്‍റെ നടപടി.